ന്യൂഡൽഹി: ഒരു മാസത്തിനുള്ളിൽ രാജ്യത്ത് വാട്സാപ്പ് 71 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. നവംബർ ഒന്ന് മുതൽ 30 വരെയുള്ള തീയതികൾക്കിടയിൽ 71,96,000 അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതിൽ 19,54,000 ത്തോളം അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്നുമുള്ള പരാതികൾ ലഭിക്കുന്നതിന് മുന്നേ തന്നെ നിരോധിച്ചതായി വാട്ട്‌സ്ആപ്പിന്റെ പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക തട്ടിപ്പ്, അശ്ലീല അക്കൗണ്ടുകൾ, വ്യാജ വാർത്തകൾ, വിദ്വേഷ പ്രചരണം തുടങ്ങിയ കമ്പനിയുടെ നയ ലംഘനങ്ങളെ തുടർന്നാണ് അക്കൗണ്ടുകൾ നിരോധിച്ചത്. ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികളും അതിനൊപ്പം വാട്സ്ആപ്പിന്റെ കണ്ടെത്തലുകളും അടിസ്ഥാനമാക്കിയാണ് നടപടി. നവംബർ മാസം, 841 പരാതി റിപ്പോർട്ടുകൾ ലഭിച്ചതായും കമ്പനി പറയുന്നു. കമ്പനിയുടെ സേവന നിബന്ധനകൾ ലംഘിക്കുന്നുവെന്ന് കരുതുന്ന അക്കൗണ്ടുകൾ നിരോധിക്കുമെന്നും കമ്പനി വ്യക്തമാക്കി.
രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. ഒക്ടോബറിൽ 71 ലക്ഷത്തിലധികം അക്കൗണ്ടുകൾ കമ്പനി നിരോധിച്ചിരുന്നു. സെപ്റ്റംബറിൽ കമ്പനി 75 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചു. ഏകദേശം 74 ലക്ഷമായിരുന്നു 2023 ഓഗസ്റ്റിൽ നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം.
Read Also: ഓപ്പോ പ്രേമികൾക്ക് സന്തോഷവാർത്ത; റെനോ 11 സീരീസ് ഉടൻ ഇന്ത്യയിലെത്തും