രാത്രികളിൽ കടയിലെ പണി തീർത്ത് പഠനം! കശുഅണ്ടി തൊഴിലാളിയുടെ മകൾ മന്ത്രിപദവിയിൽ എത്തിയതിന് പിന്നിലെ കണ്ണീരും പുഞ്ചിരിയും
കൊല്ലം: അച്ഛന്റെ ചെറിയ ചായക്കടയിൽ പാത്രം കഴുകിയും വീട്ടുജോലികൾ ചെയ്തും വളർന്ന പെൺകുട്ടി ഇന്ന് കേരള മന്ത്രിസഭയിലെ അംഗം. Bindu Krishna യുടെ ജീവിതകഥയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ അച്ഛൻ പി. സുകുമാരന്റെ ചായക്കടയിൽ ബിന്ദു സഹായിച്ചിരുന്നു. വീട്ടുജോലികൾ എല്ലാം തീർത്ത ശേഷമാണ് സ്കൂളിലേക്കും പിന്നീട് കോളേജിലേക്കും പോയിരുന്നത്. അമ്മ ബി. വസുമതി കശുഅണ്ടി തൊഴിലാളിയായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയുടെ ആരോഗ്യനില മോശമായതോടെയാണ് കുടുംബത്തിന്റെ ജീവിതം പ്രതിസന്ധിയിലായത്.
ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം അമ്മയ്ക്ക് വീട്ടുജോലികൾ ചെയ്യാനാകാതെ വന്നതോടെ ചെറുപ്പത്തിൽ തന്നെ ബിന്ദു വീട്ടുപരിപാലന ചുമതല ഏറ്റെടുത്തു. അമ്മയെ ആശുപത്രികളിൽ കൊണ്ടുപോകാനുള്ള തിരക്കിനിടയിൽ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ അച്ഛൻ ചായക്കട തുടങ്ങി. അതോടെ കടയിലെ ജോലികളിലും ബിന്ദു സജീവമായി.
രാത്രിയിൽ ചായക്കടയിലെ ജോലി തീർത്ത ശേഷമാണ് പഠനത്തിനായി സമയം കണ്ടെത്തിയിരുന്നത്. കോളേജ് കാലത്ത് കെ.എസ്.യു പ്രവർത്തകയായും പിന്നീട് നേതാവായും ഉയർന്നുവന്നപ്പോഴും അച്ഛന്റെ കടയിലെ ജോലിയിൽ നിന്ന് ബിന്ദു മാറിനിന്നില്ല.
രാഷ്ട്രീയ ജീവിതത്തിൽ നിരവധി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെങ്കിലും കൊല്ലത്തുനിന്നുള്ള വിജയം ബിന്ദുകൃഷ്ണയുടെ ആദ്യ വലിയ തിരഞ്ഞെടുപ്പ് വിജയമായിരുന്നു. കൊല്ലം എസ്.എൻ കോളേജിൽ യു.യു.സി ആയിരുന്ന ബിന്ദു പിന്നീട് ജില്ലാ പഞ്ചായത്ത്, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു.
2021ൽ M. Mukesh നോട് വെറും 2072 വോട്ടുകൾക്കായിരുന്നു പരാജയം. എന്നാൽ അതിന് ശേഷം മണ്ഡലത്തിൽ കൂടുതൽ സജീവമായി പ്രവർത്തിച്ച ബിന്ദുവിന് ജനപിന്തുണ വർധിപ്പിക്കാനായി. അതിന്റെ ഫലമായാണ് ഇപ്പോഴത്തെ വിജയം വിലയിരുത്തപ്പെടുന്നത്.
English Summary
Bindu Krishna, who is set to take oath as a Kerala minister, rose from a humble background where she worked in her father’s tea shop while managing household responsibilities from a young age. Despite severe financial and family struggles caused by her mother’s illness, she pursued education and student politics actively. After years of electoral defeats and grassroots political work, Bindu Krishna finally secured a major victory in Kollam, leading to her induction into the cabinet.









