പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും
കൊച്ചി: പാചകവാതക വില കുത്തനെ ഉയർത്തിയതിനെതിരെ സംസ്ഥാനത്തെ ഹോട്ടലുകളും ഭക്ഷണശാലകളും ബേക്കറികളും ഇന്ന് അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഹ്വാനപ്രകാരം 24 മണിക്കൂർ സമരമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സമരത്തിന്റെ ഭാഗമായി ഓൺലൈൻ ഭക്ഷണ വിതരണ സേവനങ്ങളും ഇന്ന് നിലച്ചിരിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള വ്യാപാരി വ്യവസായി സമിതി, ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പാചകവാതക വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടൽ ഉടമകളും തൊഴിലാളികളും ഇന്ന് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പെട്രോളിയം കമ്പനികളുടെ ഓഫീസുകൾക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കുമുന്നിൽ മാർച്ചും ധർണയും നടക്കും.
എറണാകുളം പനമ്പിള്ളി നഗറിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ധർണ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്യും.
വിലവർധന ചെറുകിട ഭക്ഷണശാലകളെ ഗുരുതരമായി ബാധിക്കുന്നതിനാൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
English Summary
Hotels, restaurants, and bakeries across Kerala are shut for 24 hours in protest against the steep LPG price hike, with multiple trade bodies supporting the strike.









