വിശ്വാസമുള്ള യുവതി ഭക്തർ വീട്ടിലിരിക്കും’; ശബരിമല കേസിൽ ശ്രദ്ധേയ നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന
ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതിയിൽ ശ്രദ്ധേയമായ നിരീക്ഷണവുമായി ജസ്റ്റിസ് B. V. Nagarathna. അയ്യപ്പനിൽ വിശ്വാസമുള്ള 10 മുതൽ 50 വയസുവരെയുള്ള യഥാർത്ഥ സ്ത്രീഭക്തർ ശബരിമലയിലേക്കുപോകാതെ വീട്ടിൽ തന്നെയിരിക്കുമെന്നാണ് ജഡ്ജിയുടെ വാക്കാൽ നിരീക്ഷണം.
വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്ന 9 അംഗ ഭരണഘടനാ ബെഞ്ചിലാണ് വാദം തുടരുന്നത്. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദത്തിനായി മുതിർന്ന അഭിഭാഷക Indira Jaising ഹാജരായി. ബിന്ദു അമ്മിണി, കനക ദുർഗ എന്നിവർക്കുവേണ്ടിയാണ് അവർ ഹാജരായത്.
ഇരുവരും യഥാർത്ഥ അയ്യപ്പഭക്തരാണോയെന്ന ചോദ്യമാണ് ജസ്റ്റിസ് നാഗരത്ന ഉയർത്തിയത്. ബിന്ദു അമ്മിണി 11-ാം വയസിൽ ശബരിമലയിൽ പോയിട്ടുണ്ടെന്നും പിന്നീട് 40-ാം വയസിലാണ് ദർശനം നടത്തിയതെന്നും അഭിഭാഷക അറിയിച്ചു. ഇതിനെ തുടർന്ന് ഇടവേളയിലെ സാഹചര്യം എന്താണെന്ന ചോദ്യം ജസ്റ്റിസ് Aravind Kumar ഉന്നയിച്ചു.
സാമൂഹികപരിഷ്ക്കരണത്തിന്റെ പേരിൽ ഒരു മതത്തെ പൂർണമായി ഇല്ലാതാക്കാൻ കഴിയില്ലെന്നും ഭക്തനല്ലാത്ത വ്യക്തിക്ക് മതപരമായ ആചാരങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഹിന്ദു ആചാരങ്ങളിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ക്ഷേത്രപ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെന്നും അതിനെ നിയമപരമായി ചോദ്യം ചെയ്യാനാകുമോയെന്നതും ബെഞ്ച് ചോദ്യം ചെയ്തു.
ശബരിമലയിൽ സ്ത്രീകൾക്ക് പൂർണ വിലക്കില്ലെന്നും 10 മുതൽ 50 വയസുവരെയുള്ളവർക്ക് മാത്രമാണ് നിയന്ത്രണമെന്നും ജസ്റ്റിസ് Joymalya Bagchi ചൂണ്ടിക്കാട്ടി.
അതേസമയം, ഭരണഘടന നിരോധിച്ച തൊട്ടുകൂടായ്മയുടെ ഭാഗമാണ് ശബരിമലയിലെ ആചാരമെന്ന് ഹർജിക്കാർക്ക് വേണ്ടി വാദിച്ചു. വാദം കേൾക്കുന്നതിനിടെ നടപടികൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച അഭിഭാഷകനെ ചീഫ് ജസ്റ്റിസ് Surya Kant ശാസിക്കുകയും ചെയ്തു.
English Summary
During Supreme Court hearings on the Sabarimala women’s entry issue, Justice B.V. Nagarathna observed that true women devotees of Lord Ayyappa aged between 10 and 50 would choose not to visit the temple. The constitutional bench is hearing arguments from both sides, including senior advocate Indira Jaising representing Bindu Ammini and Kanaka Durga. The bench raised questions on faith, religious practices, and constitutional rights, while also noting that restrictions apply only to women in a specific age group, not a total ban.









