വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ പി.ജി ഡോക്ടർമാർ അമിത ജോലിഭാരത്തിൽ വലയുന്നു. രോഗികളുടെ എണ്ണം വർധിച്ചിട്ടും ആവശ്യത്തിനുള്ള ഡോക്ടർമാരെ നിയമിക്കാത്തത് കാരണം ഇവർക്ക് വിശ്രമമില്ലാതെ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദേശിക്കുന്നതു പ്രകാരം ദിവസവും ശരാശരി 10 മണിക്കൂർ ഡ്യൂട്ടിയും ആഴ്ചയിൽ 60 മണിക്കൂർ ജോലിയുമാണ്. കൂടാതെ ആഴ്ചയിൽ ഒരു ദിവസം അവധിയും ലഭിക്കണം. എന്നാൽ കേരളത്തിൽ ഈ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ഡോക്ടർമാർ ആരോപിക്കുന്നു. അത്യാഹിത വിഭാഗങ്ങളും വാർഡുകളും പ്രധാനമായും പി.ജി ഡോക്ടർമാരുടെ ചുമലിലാണ് പ്രവർത്തിക്കുന്നത്.
രാത്രികാലങ്ങളിൽ ആശുപത്രികളിൽ പ്രധാനമായും പി.ജി ഡോക്ടർമാരെയാണ് കാണുന്നത്. മുതിർന്ന ഡോക്ടർമാർ സമരത്തിലായിരുന്ന സമയത്തും രോഗികളുടെ ചികിത്സയ്ക്ക് തുടർച്ച ഉറപ്പാക്കിയതും ഇവരാണ്. എന്നിട്ടും അർഹമായ സ്റ്റൈപെൻഡ് നൽകാത്തതിൽ പ്രതിഷേധം ഉയരുന്നു. സ്റ്റൈപെൻഡ് വർദ്ധന ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് പിൻവാങ്ങിയിരുന്നു. എന്നാൽ പിന്നീട് ആ ഉറപ്പ് നടപ്പായില്ലെന്നാണ് ആരോപണം.
2019ൽ 5 ശതമാനം വർദ്ധന നൽകിയതിനു ശേഷം കാര്യമായ പരിഷ്കരണം ഉണ്ടായിട്ടില്ല. 2023ൽ 1000 രൂപ വർദ്ധന മാത്രമാണ് ലഭിച്ചത്. നിലവിൽ പി.ജി ഡോക്ടർമാർക്ക് മൂന്ന് വർഷങ്ങളിലായി 57,900 മുതൽ 60,000 രൂപ വരെയാണ് സ്റ്റൈപെൻഡ് ലഭിക്കുന്നത്.
അതേസമയം, വാർഷിക ഫീസ് ഏകദേശം 80,000 രൂപയാണ്. തമിഴ്നാട്ടിൽ സമാനമായ സ്റ്റൈപെൻഡിനൊപ്പം വാർഷിക ഫീസ് 15,000 രൂപ മാത്രമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ഹൗസ് സർജൻമാരും ഇതേ അവസ്ഥയിലാണ്. എം.ബി.ബി.എസ് പഠനത്തിന്റെ ഭാഗമായ ഒരുവർഷത്തെ പരിശീലനകാലത്ത് രാത്രി പകലില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു. പി.ജി ഡോക്ടർമാരെ സഹായിക്കുന്നതോടൊപ്പം നഴ്സുമാരുടേയും അറ്റൻഡർമാരുടേയും ജോലികളും ഇവർക്കാണ് ചെയ്യേണ്ടി വരുന്നത്. പലപ്പോഴും നാലുദിവസം തുടർച്ചയായി ഡ്യൂട്ടിയെടുക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ടാകുന്നു.
ഹൗസ് സർജൻമാരുടെ നിലവിലെ സ്റ്റൈപെൻഡ് 27,350 രൂപയാണ്. 2022ൽ വാർഷികമായി 4 ശതമാനം വർദ്ധന പ്രഖ്യാപിച്ചെങ്കിലും അത് നടപ്പിലാക്കിയിട്ടില്ല.
വിശ്രമമില്ലാത്ത ജോലിഭാരവും കുറഞ്ഞ സ്റ്റൈപെൻഡും പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും കൂടുതൽ നഴ്സുമാരെയും സഹായ ജീവനക്കാരെയും നിയമിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.
English Summary
Postgraduate doctors in Kerala government medical colleges are facing severe workload due to staff shortages. Despite guidelines limiting duty hours, they often work continuously without rest. Stipends remain low compared to fees, and promised revisions have not been implemented. House surgeons are also overworked, highlighting the need for urgent reforms.









