വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്, പോക്കറ്റിലെ 25,000 രൂപ സേഫ്, ആശ്വാസത്തില്‍ മിനി
കോട്ടയം: കടുത്തുരുത്തിയിൽ പുലർച്ചെ റോഡിലൂടെ നടന്നുപോയ സ്ത്രീയെ സ്കൂട്ടർ ഇടിച്ച് വീഴ്ത്തിയ ശേഷം കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി മാല കവർന്നു. മോഷ്ടാക്കളുടെ കൈയിൽ നിന്ന് വീണ കത്തി കൈയിൽ പിടിച്ചാണ് വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
മാഞ്ഞൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ഹരിതകർമസേനാംഗമായ ഇരവിമംഗലം നടുപ്പറമ്പിൽ മിനി ചന്ദ്രനാണ് ഇര. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭയന്നുപോയെങ്കിലും നഷ്ടപ്പെട്ടത് ഇമിറ്റേഷൻ മാല മാത്രമായതിനാൽ ആശ്വാസത്തിലാണ് മിനി. മാലയുടെ വില ഏകദേശം 150 രൂപയാണ്.
ഇന്നലെ പുലർച്ചെ 5.30ഓടെ മുട്ടുചിറ മഠത്തിക്കുന്നേൽ റെയിൽവേ ലൈൻ റോഡിലെ കടപ്പൂരാൻ ഭാഗത്തായിരുന്നു സംഭവം. ഹരിതകർമസേനയിൽ അടയ്ക്കാനുള്ള 25,000 രൂപ മിനിയുടെ വസ്ത്രത്തിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നെങ്കിലും അത് നഷ്ടമായില്ല.
അയൽവാസിയുടെ ബന്ധുവിന്റെ മരണവാർത്ത അറിഞ്ഞ് ഇലഞ്ഞിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ നടക്കുന്നതിനിടെ പിന്നിൽ നിന്ന് എത്തിയ മോഷ്ടാക്കൾ സ്കൂട്ടർ ഇടിച്ച് വീഴ്ത്തി. തുടർന്ന് കഴുത്തിലും വയറിലും കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മാല കവർന്നു.
മിനി നിലവിളിച്ചെങ്കിലും സഹായത്തിന് ആരും എത്തിയില്ല. മാല പിടിച്ച് സ്കൂട്ടറിൽ രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കളുടെ കൈയിൽ നിന്ന് കത്തി താഴെ വീണു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
English Summary
A woman was attacked and robbed in Kottayam early morning when assailants on a scooter knocked her down and threatened her with a knife before stealing her chain. .









