ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്
അട്ടപ്പാടി: ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞാനയെ വനപാലകരും പ്രദേശത്തെ ആദിവാസികളും ചേർന്ന് സംരക്ഷിക്കുന്നു. വിഷുദിനത്തിൽ ജനിച്ചതിനാൽ “വിഷ്‌ണു” എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞാന ഇപ്പോഴും അമ്മയെ കാത്തിരിക്കുകയാണ്.
മേലെ അബ്ബന്നൂരിന് സമീപമുള്ള കാട്ടിൽ നീർചാലിൽ പാറകൾക്കിടയിൽ കുടുങ്ങിയ നിലയിൽ കരയുന്ന കുഞ്ഞിനെ വനപാലകർ കണ്ടെത്തുകയായിരുന്നു. അന്ന് ജനിച്ച് മണിക്കൂറുകൾ മാത്രം കഴിഞ്ഞ അവസ്ഥയിലായിരുന്നു.
അമ്മയാന പോയ ദിശയിലേക്ക് തിരികെ എത്തിക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞിന് നടക്കാൻ കഴിയാത്തതിനാൽ അത് സാധ്യമായില്ല. തുടർന്ന് വനത്തിനുള്ളിൽ തന്നെ സുരക്ഷിതമായ താൽക്കാലിക താവളം ഒരുക്കി.
ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം ഇളനീർ, ലാക്ടജൻ എന്നിവ ഉൾപ്പെടെ ആവശ്യമായ പരിചരണമാണ് നൽകുന്നത്. അട്ടപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ. സഫീറിന്റെ നേതൃത്വത്തിലാണ് പരിചരണം നടക്കുന്നത്.
വിശന്നാൽ കരയുകയും വയർ നിറഞ്ഞാൽ ഉറങ്ങുകയും ചെയ്യുന്ന സാധാരണ കുഞ്ഞിന്റെ സ്വഭാവങ്ങളോടെയാണ് വിഷ്‌ണു വളരുന്നത്.
അമ്മയാന തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് വനപാലകർ കാത്തിരിക്കുന്നത്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ അമ്മ എത്താത്ത പക്ഷം കുഞ്ഞിനെ ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വരുമെന്നാണ് വനംവകുപ്പ് അറിയിച്ചത്. മുമ്പ് സമാന സാഹചര്യത്തിൽ ലഭിച്ച കുഞ്ഞാനകളെ രക്ഷിക്കാനായിട്ടില്ലെന്നതിനാൽ വിഷ്‌ണുവിന്റെ നില നിർണായകമാണെന്നും അധികൃതർ വ്യക്തമാക്കി.
English Summary
Attappadi: A newborn elephant calf abandoned by its mother is being cared for by forest officials and tribal residents. Named “Vishnu” as it was born on Vishu day, the calf was found stuck between rocks near a stream.









