യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് തന്നെ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാർ എന്ന ചർച്ച കോൺഗ്രസിൽ ശക്തമായി. ഇതോടൊപ്പം പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതകളും അണിയറ നീക്കങ്ങളും സജീവമാകുന്നു.
മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കണമെന്ന പൊതുവികാരം കോൺഗ്രസിൽ ശക്തമാണ്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനക്കെതിരെ ഐ ഗ്രൂപ്പുകൾ വിമർശനവുമായി രംഗത്തെത്തി. എന്നാൽ, അദ്ദേഹത്തിന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സതീശൻ അനുകൂലികൾ വിശദീകരിക്കുന്നു.
വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തന്നെ യുഡിഎഫ് 90-ലധികം സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾ ഉയർന്നത്. വി ഡി സതീശനെ പരോക്ഷമായി പിന്തുണച്ച ഷിയാസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ രമേശ് ചെന്നിത്തലയും കെ സുധാകരനും വ്യത്യസ്ത നിലപാടുകൾ പങ്കുവച്ചു.
കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ സി വേണുഗോപാൽ പ്രതികരിച്ചു. ഇതേസമയം, ഫലത്തെക്കുറിച്ച് ആശങ്കയില്ലെന്നും പാർട്ടി നേതൃത്വം ചേർന്ന് തീരുമാനമെടുക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ചർച്ചകൾ ശക്തമാകുന്നതിനിടെ, തർക്കമില്ലാതെ മുഖ്യമന്ത്രിയെ തെരഞ്ഞടുക്കണമെന്ന് മുസ്ലിം ലീഗും ആവശ്യപ്പെട്ടു. എംഎൽഎമാരുടെയും എഐസിസിയുടെയും പിന്തുണ ഉറപ്പാക്കാൻ നേതാക്കൾ അണിയറയിൽ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
English Summary
Internal discussions and disagreements have intensified within Congress over the Chief Minister post if UDF wins the Kerala elections. Leaders have begun behind-the-scenes moves to secure support.









