ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശിനിയായ വിദ്യാർത്ഥിനി ശ്രീനന്ദ(15)യുടെ മൃതദേഹം കണ്ടെത്തി. നാലുദിവസമായി തുടരുന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 2000 അടി താഴ്ചയിലുള്ള ചെങ്കുത്തായ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. വ്യൂ പോയിന്റിനോട് ചേർന്ന അപകടഭീഷണിയുള്ള ഭാഗങ്ങളിൽ പ്രത്യേക സംഘങ്ങൾ ഇറങ്ങി നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കായി എത്തിയ ശ്രീനന്ദ, മറ്റു കുട്ടികളോടൊപ്പം ഫോട്ടോ എടുത്തതിന് പിന്നാലെയാണ് കാണാതായത്. സംഘം മടങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.
പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവ ചേർന്ന 100 അംഗ സംഘമാണ് തിരച്ചിൽ നടത്തിയത്. ചെങ്കുത്തായ പ്രദേശങ്ങളിൽ പരിശോധനയ്ക്കായി തെർമൽ ഡ്രോണുകളും വിന്യസിച്ചിരുന്നു.
ഇതിനിടെ, മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം കുടുംബം ഉന്നയിച്ചിരുന്നു. അന്വേഷണത്തിൽ കുടുംബാംഗങ്ങളും സംഘത്തിലെ മറ്റ് അംഗങ്ങളും പൊലീസിനെ സഹായിച്ചു.
English Summary
The body of 15-year-old Sreenanda from Palakkad, who went missing in Chikkamagaluru, Karnataka, has been found after four days of search.
The body was recovered from a deep gorge near the waterfall viewpoint where she was last seen.









