1987-ന് ശേഷം ഇതാദ്യം! ഈ പോളിങ് ശതമാനം ഒരു ‘ഭൂകമ്പത്തിന്റെ’ സൂചനയോ?മലബാർ കോട്ട കാക്കുമോ? തെക്കൻ കേരളം ചതിക്കുമോ? ഇനി മെയ് നാലിനായുള്ള കാത്തിരിപ്പ്!
തിരുവനന്തപുരം: സംസ്ഥാനത്ത് 78.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതോടെ നിയമസഭാ തെരഞ്ഞെടുപ്പ് ആവേശകരമായ മത്സരത്തിലേക്ക്. 1987-ന് ശേഷം ഇതാദ്യമായാണ് ഇത്രയും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുക.
ജില്ലകളിൽ കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ്.
ഭരണത്തുടർച്ച ഉറപ്പാണെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാമ്പ്. അതേസമയം, ഭരണവിരുദ്ധ തരംഗം ശക്തമാണെന്നും കുറഞ്ഞത് 80 സീറ്റുകൾ നേടാമെന്നുമാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. അനുകൂല സാഹചര്യം ഉണ്ടായാൽ 100 സീറ്റുകൾ വരെ നേടാമെന്ന കണക്കുകൂട്ടലും അവർ മുന്നോട്ടുവെക്കുന്നു.
എൻ.ഡി.എ ഇത്തവണ കുറഞ്ഞത് മൂന്ന് സീറ്റുകളിലെങ്കിലും വിജയം നേടാമെന്ന പ്രതീക്ഷയിലാണ്.
മലബാർ മേഖലയിൽ കനത്ത പോളിങ് രേഖപ്പെടുത്തിയതോടെ ഫലം ആരെ അനുകൂലിക്കുമെന്ന ആകാംക്ഷയിലാണ് മുന്നണികൾ. വടക്കൻ ജില്ലകളിൽ സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ല അടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം
- കോഴിക്കോട് – 81.36%
- പാലക്കാട് – 80.56%
- എറണാകുളം – 79.89%
- മലപ്പുറം – 79.82%
- കാസർകോട് – 79.11%
- വയനാട് – 78.81%
- കണ്ണൂർ – 78.60%
- ആലപ്പുഴ – 77.39%
- ഇടുക്കി – 77.15%
- തൃശ്ശൂർ – 77.11%
- തിരുവനന്തപുരം – 77.04%
- കൊല്ലം – 76.29%
- കോട്ടയം – 74.77%
- പത്തനംതിട്ട – 70.76%
English Summary
Kerala recorded a high voter turnout of 78.27%, the highest since 1987, raising strong expectations among political fronts ahead of vote counting on May 4.









