പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ഭർത്താവ് കുറ്റക്കാരൻ, ശിക്ഷ 10ന്
കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥയായ പി. ദിവ്യശ്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കെ. രാജേഷ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഈ മാസം 10-ന് പ്രഖ്യാപിക്കുമെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി അറിയിച്ചു.
2024 നവംബർ 21-ന് വൈകിട്ട് കരിവെള്ളൂർ പലിയേരി കൊവ്വലിലെ വീട്ടിൽ വച്ചായിരുന്നു ക്രൂര കൊലപാതകം നടന്നത്. ദിവ്യശ്രീ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായിരുന്നു.
ദമ്പതികൾ അകന്നുകഴിയുകയായിരുന്നു. വിവാഹമോചന കേസ് കോടതിയിൽ നിലനിൽക്കുന്നതിനിടയിൽ, സംഭവ ദിവസം രാവിലെ ദിവ്യശ്രീ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണം എന്ന് പൊലീസ് വ്യക്തമാക്കി.
വീടിന്റെ വരാന്തയിൽവച്ച് പെട്രോൾ ഒഴിച്ച ശേഷം ദിവ്യശ്രീയെ പ്രതി പലതവണ വെട്ടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം വരെ പിന്തുടർന്ന് ആക്രമിച്ചു. തടയാൻ ശ്രമിച്ച പിതാവ് വാസുവിനും ആക്രമണത്തിൽ പരുക്കേറ്റു.
സംഭവത്തിന് ശേഷം പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച് ബാറിൽ പോയതായ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ദിവ്യശ്രീയുടെ ജീവൻ രക്ഷിക്കാനായില്ല.
കേസിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നിർണായക തെളിവുകൾ കോടതിയിൽ ഹാജരാക്കി. ആയുധം വാങ്ങിയതടക്കമുള്ള തെളിവുകളും സമർപ്പിച്ചിരുന്നു. 102 രേഖകളും 51 തൊണ്ടിമുതലുകളും വിചാരണയിൽ ഉൾപ്പെടുത്തി.
English Summary
A Kannur court has found Rajesh guilty in the murder of his wife, police officer Divyashree. The sentencing is scheduled for April 10.
The murder occurred in November 2024 amid an ongoing divorce case. The prosecution presented strong evidence including CCTV footage and weapon recovery details.









