സംവിധായകൻ രഞ്ജിത്തുമായി ഇന്ന് തെളിവെടുപ്പ്; കാരവാനിലെ സംഭവങ്ങൾ പുനരാവിഷ്കരിക്കും
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. നടിയെ ഉപദ്രവിച്ചെന്നു പറയുന്ന കാരവാനിൽ എത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന രണ്ട് കാരവാനുകളും ഇതിനകം പൊലീസിന്റെ കസ്റ്റഡിയിലാണ്.
റിമാൻഡിലായിരുന്ന രഞ്ജിത്തിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.
സംഭവം ഗുരുതരമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ ആരോഗ്യസ്ഥിതി പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. നട്ടെല്ലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും കരൾ മാറ്റിവെച്ച ശസ്ത്രക്രിയക്ക് വിധേയനായതും കോടതിയിൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാനായി കാരവാനിൽ കയറിയപ്പോൾ ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്.
ഇടുക്കി എസ്‌പിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ വച്ച് വാഹനം തടഞ്ഞാണ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെ തുടർന്ന് താൻ മാനസികമായി ഏറെ തകർന്നതായും കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി വ്യക്തമാക്കി.
നടിയുടെ രഹസ്യ മൊഴിയിൽ പ്രാഥമിക തെളിവുകൾ ഉണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്.
English Summary
Police will conduct evidence collection with director Ranjith in a sexual assault case, recreating the incident at the caravan where the alleged assault took place.









