‘ഗുണ്ടാ അസോസിയേഷൻ’ രൂപീകരണം; തോക്കുമായി വീഡിയോ, കൊല്ലത്ത് ആറുപേർ അറസ്റ്റിൽ
കൊല്ലം: നഗരത്തിൽ ‘ഗുണ്ടാ അസോസിയേഷൻ’ രൂപീകരിച്ച് ഓഫീസ് തുറക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് നടപടി ശക്തമാക്കി. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി യോഗം ചേരുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് ഈസ്റ്റ് പൊലീസ് ആറുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പോലീസിന്റെ അന്വേഷണത്തിൽ യോഗത്തിൽ പങ്കെടുത്തവർ കൊടും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് കണ്ടെത്തി.
ജോനകപുറം സ്വദേശി നൗഫൽ (40), ഇരട്ടക്കുളങ്ങര സ്വദേശി മണികണ്ഠൻ (50), ശക്തികുളങ്ങര സ്വദേശി സക്കറിയ (37), മുണ്ടക്കൽ സ്വദേശി ഷെറിൻ (39), പള്ളിത്തോട്ടം സ്വദേശി ഷാനു (28), കടപ്പാക്കട സ്വദേശി നിസാമുദ്ദീൻ (53) എന്നിവരെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു.
ബിഎൻഎസ് സെക്ഷൻ 192 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വ്യത്യസ്ത ദിവസങ്ങളിലായി മുണ്ടക്കൽ മേഖലയിൽ നടന്ന സംഭവങ്ങളാണ് കേസിന് ആധാരം. ഒന്നാം പ്രതി സുഹൃത്തിന്റെ വീട്ടിൽ പിസ്റ്റൾ പിടിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ പകർത്തിയതും പുറത്തുവന്നിട്ടുണ്ട്.
കൂടാതെ, കൊല്ലം ശാരദാമഠത്തിന് സമീപം ‘ഗുണ്ടാ അസോസിയേഷൻ’ ഓഫീസ് തുറക്കുന്നതായി നടിച്ച് വീഡിയോ ചിത്രീകരിക്കുകയും, റോഡിൽ പാട്ട് വച്ച് നൃത്തം ചെയ്ത് സമൂഹത്തിൽ ഭീതിയും പ്രകോപനവും സൃഷ്ടിക്കാൻ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
English Summary
Police in Kollam registered a case against six individuals who allegedly formed a “goonda association” and planned to open an office. Videos showing them holding weapons, including a pistol, surfaced on social media.









