രഞ്ജിത്തിനെതിരെ പരാതിക്ക് അടിസ്ഥാനമുണ്ട്; ഷൂട്ടിങ് സൈറ്റിൽ അതിക്രമമെന്ന് പൊലീസ് കമ്മിഷണർ
കൊച്ചി: നടിക്കെതിരായ അതിക്രമം ഷൂട്ടിങ് സൈറ്റിൽ വച്ചാണ് നടന്നതെന്നും, സംഭവത്തിന് സാക്ഷികളുണ്ടെന്നും കൊച്ചി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. സംവിധായകൻ രഞ്ജിത്തിനെതിരായ പരാതിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
അതിക്രമത്തിന് ശേഷം നടി കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കണ്ട സാക്ഷികൾ ഉണ്ടെന്നും കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ നിന്ന് തൊടുപുഴയിലേക്ക് പോകുന്നതിനിടെയായിരുന്നു പിടിയിലായത്.
പരാതിക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിട്ടുണ്ടെന്നും, കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ നാലംഗ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു. സംഘത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്.
സംഭവത്തിന് ശേഷം അതിജീവിത മാനസികമായി വലിയ ആഘാതം നേരിട്ടതായും കൗൺസിലിങ് ഉൾപ്പെടെ ചികിത്സ തേടിയതായും പൊലീസ് വ്യക്തമാക്കി. പിന്നീട് കുടുംബത്തോടൊപ്പം ചേർന്നാണ് അവർ പരാതി നൽകിയത്.
മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അതിക്രമം നടന്നതായി ബോധ്യപ്പെട്ടതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചതെന്ന് കമ്മിഷണർ വ്യക്തമാക്കി. സമാന സ്വഭാവത്തിലുള്ള രണ്ടു കേസുകൾ മുമ്പും രഞ്ജിത്തിനെതിരെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചെന്ന സൂചനകളും അന്വേഷണത്തിൽ ലഭിച്ചതായാണ് വിവരം. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണ്. കേസ് ഇവിടെ അവസാനിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.
English Summary
Police Commissioner said there is prima facie evidence in the complaint against director Ranjith, with witnesses to the alleged assault at a shooting location. A special investigation team is probing the case.









