മകനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി മർദിച്ച് പിതാവ്
ഇടുക്കി: ഒന്നാം ക്ലാസുകാരനായ മകനെ വഴക്കുപറഞ്ഞതിന്റെ പേരിൽ അധ്യാപകനെ വീട്ടിൽ കയറി ക്രൂരമായി മർദിച്ച സംഭവം ചെറുതോണിയിൽ. പുഷ്പഗിരി കളരിക്കൽ സ്വദേശിയായ ലിൻസ് ജോർജാണ് മർദനത്തിന് ഇരയായത്.
പുഷ്പഗിരി മാക്കൽ സ്വദേശി ശരത് ശശിയാണ് ആക്രമണം നടത്തിയത്. ശരത്തിന്റെ മകൻ പഠിക്കുന്ന സ്വകാര്യ സ്കൂളിലെ അധ്യാപകനാണ് ലിൻസ്. കുട്ടിയെ വഴക്കുപറഞ്ഞതാണ് ആക്രമണത്തിന് കാരണമെന്നാണ് ആരോപണം.
സംഭവദിവസം ശരത് ഒരു സുഹൃത്തിനോടൊപ്പം ലിൻസിന്റെ വീട്ടിലെത്തി. മദ്യലഹരിയിലായിരുന്ന ഇയാൾ “ആരാടാ കുട്ടിയെ തല്ലിയത്” എന്ന് ചോദിച്ച് ലിൻസിനെ വീട്ടിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കി മർദിക്കുകയായിരുന്നു. ലിൻസിന്റെ ഭാര്യയുടെയും മക്കളുടെയും മുന്നിലായിരുന്നു ആക്രമണം. അവർ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ശരീരമാസകലം പരിക്കേറ്റ ലിൻസിനെ ആദ്യം തങ്കമണി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.
സംഭവത്തിൽ ശരത് ശശിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തങ്കമണി പോലീസ് അറിയിച്ചു. നിലവിൽ ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും വിവരം.









