ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം
ന്യൂഡൽഹി: ഡെങ്കിപ്പനി പ്രതിരോധിക്കാൻ ‘ക്യൂ ഡെങ്ക’ എന്ന വാക്‌സിൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ അനുമതി. കേന്ദ്ര ഔഷധ മാനദണ്ഡ നിയന്ത്രണ സംഘടനയുടെ വിദഗ്ധ സമിതിയാണ് ഇതിന് അംഗീകാരം നൽകിയിരിക്കുന്നത്.
അവസാന അനുമതി ലഭിച്ചാൽ 4 മുതൽ 60 വയസ് വരെയുള്ളവർക്ക് വാക്‌സിൻ നൽകാനാകും. ജപ്പാനിലെ ഒരു ഔഷധ നിർമ്മാണ കമ്പനിയാണ് ഈ വാക്‌സിൻ വികസിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിൽ വാക്‌സിൻ സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു. 4 മുതൽ 60 വയസ് വരെയുള്ള 480 പേരിൽ നടത്തിയ പരീക്ഷണമാണ് ഇത്.
ഡെങ്കിപ്പനിക്കെതിരെ നിലവിലുള്ള ഏക വാക്‌സിനാണിതെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഏകദേശം 64 ശതമാനം രോഗ പ്രതിരോധ ശേഷിയാണ് വാക്‌സിന് ഉള്ളത്.
യൂറോപ്യൻ രാജ്യങ്ങളും യുണൈറ്റഡ് കിംഗ്ഡവും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇതിനകം വാക്‌സിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. മൂന്ന് മാസം ഇടവിട്ട് രണ്ട് ഡോസുകളായി വാക്‌സിൻ നൽകും. 6 മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്ക് മുൻകൂർ പരിശോധനകളില്ലാതെ വാക്‌സിൻ നൽകാനാകും.









