കൊച്ചിയിൽ ചൈനീസ് കുക്കിനെ കാണാതായി! എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം ഇയാൾ എവിടെപ്പോയി എന്നത് നിഗൂഢമായി തുടരുന്നു; പോലീസ് അന്വേഷണം ഊർജ്ജിതം
കൊച്ചി: എറണാകുളം നോർത്തിൽ താമസിച്ചിരുന്ന ചൈനീസ് കുക്കായി ജോലി ചെയ്തിരുന്ന യുവാവിനെ മാർച്ച് 1 മുതൽ കാണാതായതായി പരാതി. പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിയായ ഇന്ദ്രാസ് റോയ് (40) ആണ് കാണാതായത്.
ഭാര്യ പാപ്പിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇന്ദ്രാസ്.
മാർച്ച് 1-ന് രക്തസമ്മർദ പരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാൾ പിന്നീട് ആശുപത്രിയിലെത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. എറണാകുളം നോർത്തിന് സമീപം സെമിത്തേരി മുക്കിന് സമീപമാണ് ഭാര്യയോടൊപ്പം താമസിച്ചിരുന്നത്.
പോലീസ് അന്വേഷണത്തിൽ, കാണാതായ ദിവസം തന്നെ ഭാര്യയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ച സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് ഇയാളുടെ സ്ഥാനം സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ഇന്ദ്രാസ് റോയ് സ്വന്തം നാട്ടായ പശ്ചിമ ബംഗാളിൽ എത്തിയിട്ടില്ലെന്നും അവിടെയുള്ള ബന്ധുക്കൾക്കും വിവരമില്ലെന്നും ഭാര്യ വ്യക്തമാക്കി. 13 വയസുകാരനായ മകൻ സിലിഗുരിയിൽ ബന്ധുക്കളോടൊപ്പം കഴിയുന്നു.
ഇയാൾക്ക് ഇവിടെ വലിയ സൗഹൃദവലയം ഇല്ലായിരുന്നുവെന്നും സാധാരണ ജീവിതം നയിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. സംഭവത്തിൽ വിവിധ കോണുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
English Summary
A Chinese cook working in Kochi, Indras Roy (40), has been missing since March 1 after leaving home for a hospital visit. CCTV shows ATM withdrawal using his wife’s card. Police investigation is ongoing.









