സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ പല ജില്ലകളിലും ഉയർന്ന താപനില രേഖപ്പെടുത്തി. പാലക്കാട് ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പുനലൂരിലും താപനില 38 ഡിഗ്രി സെൽഷ്യസായി ഉയർന്നു.
യു.വി സൂചിക ഉയർന്നതിനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ചൂടിന് ചെറിയ ആശ്വാസമായി ശനി, ഞായർ ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മാർച്ച് 1 മുതൽ 25 വരെ സംസ്ഥാനത്ത് ലഭിക്കേണ്ട വേനൽമഴയിൽ 16 ശതമാനം കുറവ് രേഖപ്പെടുത്തി. 27.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 23.1 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. വയനാട്, എറണാകുളം ജില്ലകളിലാണ് മഴ ഏറ്റവും കുറവ് ലഭിച്ചത്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും മതിയായ വെള്ളം കുടിക്കണമെന്നും നിർദേശിക്കുന്നു. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
English Summary
Kerala is experiencing intense heat, with Palakkad recording a high of 39.8°C. An orange alert has been issued in six districts due to high UV index. Isolated rainfall is expected over the weekend, offering slight relief. Authorities have advised precautions against heat-related illnesses and urged people to stay hydrated.









