കാഴ്ചക്കാരിയായി ആര്യ…കളം മാറി, കഥ മാറി! മുൻ മേയർ സി.പി.എമ്മിൽ ‘ഒതുക്കപ്പെടുന്നുവോ’?
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മുൻ മേയർ ആര്യ രാജേന്ദ്രനെ സിപിഎം സൈഡ്‌ലൈനിലാക്കുന്നുവെന്ന വിമർശനം ശക്തമാകുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയ നേതാവിനെ പാർട്ടി പൊതുപ്രവർത്തനങ്ങളിൽ നിന്ന് പോലും മാറ്റിനിർത്തുന്നതായി ആരോപണം ഉയരുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നഷ്ടമായതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ വിമർശനം ശക്തമായിരുന്നു. ഭരണത്തിലെ പിഴവുകളാണ് ഈ പരാജയത്തിന് കാരണമെന്ന വിലയിരുത്തലിനെ തുടർന്ന് ആര്യയെ നിയമസഭാ സ്ഥാനാർത്ഥിയായി പരിഗണിച്ചില്ലെന്നാണ് സൂചന.
ഇതിനിടെ പൂജപ്പുരയിൽ നടന്ന പാർട്ടി പൊതുയോഗത്തിൽ ആര്യ രാജേന്ദ്രന്റെ സാന്നിധ്യം ശ്രദ്ധേയമായി. ജില്ലാ കമ്മിറ്റി അംഗമായിട്ടും വേദിയിൽ സജീവ പങ്കാളിത്തമില്ലാതെ, പ്രേക്ഷക നിരയിലായിരുന്നു അവരുടെ സ്ഥാനം. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രധാന നേതാക്കൾ വേദിയിൽ ഇരിക്കുമ്പോൾ, ആര്യ ഒതുങ്ങിനിന്നത് ശ്രദ്ധിക്കപ്പെട്ടു.
എം.എ. ബേബിയുടെ ദീർഘ പ്രസംഗത്തിന് ശേഷം പ്രകടനപത്രിക പുറത്തിറക്കിയെങ്കിലും, നേതാക്കൾ വേദിയിൽ നിന്ന് ഇറങ്ങുന്നതിന് മുൻപേ ആര്യ രാജേന്ദ്രൻ മടങ്ങിയതും ശ്രദ്ധേയമായി.
അതേസമയം, ആര്യ ജില്ലാ കമ്മിറ്റി അംഗമായതിനാൽ തിരുവനന്തപുരത്ത് പാർട്ടി ചുമതല നൽകിയ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് ഭർത്താവും ബാലുശേരി സ്ഥാനാർഥിയുമായ സച്ചിൻ ദേവ് വ്യക്തമാക്കിയത്.
English Summary
Former Thiruvananthapuram Mayor Arya Rajendran is reportedly being sidelined by the CPM during the assembly election campaign. Following criticism over the corporation’s loss, she has not been given a major role in campaign events, sparking internal discussions within the party.









