പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ശരാശരി താപനില 36 ഡിഗ്രി സെൽഷ്യസിനടുത്താണ് രേഖപ്പെടുത്തുന്നത്. നഗരങ്ങളിലും പൊതുഇടങ്ങളിലുമായി ഇതിലും കൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ട്.
പൊള്ളുന്ന ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഉടൻ മഴ ലഭിക്കുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശനി, ഞായർ ദിവസങ്ങളിൽ ഈ സാഹചര്യങ്ങൾ കൂടുതൽ ശക്തമാകാനും സാധ്യതയുണ്ട്.
കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏറ്റുവാങ്ങുന്ന രീതിയിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശിക്കുന്നു. പുറത്ത് ജോലി ചെയ്യുന്നവർ ഈ നിർദേശം കർശനമായി പാലിക്കണം.
ഇടിമിന്നൽ സാധ്യത മുന്നിൽ കണ്ട് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുമുണ്ട്. ഇടിമിന്നൽ എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ നടപടികൾ അവഗണിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
English Summary
Kerala is experiencing intense heat, with a yellow alert issued in 12 districts except Wayanad and Idukki. The weather department has forecast thunderstorms with rain and strong winds up to 40 km/h till Monday, bringing possible relief from the heat.









