വർക്ക് ഫ്രം ഹോം അപേക്ഷ നിരസിച്ചു; നവജാത ശിശു മരിച്ചു; 211 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
ഗർഭകാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അപേക്ഷ നിരസിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ യുഎസ് കമ്പനിക്കെതിരെ കോടികൾ നഷ്ടപരിഹാരം വിധിച്ച് കോടതി. ഏകദേശം 22.5 മില്യൺ ഡോളർ (ഏകദേശം 211 കോടി രൂപ) നൽകാനാണ് ഉത്തരവ്.
ചെൽസി വാഷ് നൽകിയ പരാതിയിലാണ് നിർണായക വിധി. ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ചെൽസിയുടെ ഗർഭകാലം സങ്കീർണമായിരുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യാനും പ്രത്യേക വിശ്രമം പാലിക്കാനും ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നുവെന്ന് കോടതിയിൽ തെളിഞ്ഞു.
എന്നാൽ കമ്പനിയുടെ ഭാഗത്ത് നിന്ന് വർക്ക് ഫ്രം ഹോം അനുവദിക്കാതിരിക്കുകയും ജോലിയിൽ ഹാജരാകാനോ അല്ലെങ്കിൽ ശമ്പളമില്ലാത്ത അവധി എടുക്കാനോ നിർബന്ധിക്കുകയും ചെയ്തതായി കണ്ടെത്തി. ആരോഗ്യ ഇൻഷുറൻസ് നഷ്ടപ്പെടുമെന്ന ആശങ്കയിൽ ചെൽസി ജോലിയിൽ തുടർന്നിരുന്നു.
2021 ഫെബ്രുവരി 24-ന് ചെൽസി നേരത്തെ പ്രസവിക്കുകയും ‘മഗ്നോളിയ’ എന്ന കുഞ്ഞ് ജനിച്ചതിന് പിന്നാലെ മണിക്കൂറുകൾക്കകം മരിക്കുകയും ചെയ്തു. നിർദ്ദിഷ്ട പ്രസവ തീയതിയ്ക്ക് 18 ആഴ്ച മുമ്പായിരുന്നു പ്രസവം.
സംഭവത്തിൽ കമ്പനി ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തി. ഉയർന്ന അപകട സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടും ആവശ്യമായ സൗകര്യം നിഷേധിച്ചതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
English Summary
A US court ordered a company to pay $22.5 million in compensation after denying a pregnant employee’s work-from-home request, which led to complications and the death of her newborn. The court found the company responsible for failing to accommodate medical advice during a high-risk pregnancy.









