അവിടെയും ചക്ക തന്നെ താരം! പക്ഷെ കുറച്ച് ‘അലമ്പ്’ ആണെന്ന് മാത്രം; പോർച്ചുഗീസുകാർ കൊണ്ടുപോയ പ്ലാവ് ഇന്ന് ബ്രസീലിന് തലവേദന
മലയാളികളുടെ പ്രിയപ്പെട്ട ഫലവും കേരളത്തിന്റെ പ്രധാന ചിഹ്നങ്ങളിലൊന്നുമായ ചക്ക ഇന്ന് ബ്രസീലിലെ ചില വനമേഖലകളിൽ പാരിസ്ഥിതിക വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് പ്രശസ്തമായ അറ്റ്ലാന്റിക് വനമേഖലയിൽ പ്ലാവ് ഒരു അധിനിവേശ സസ്യമായി വ്യാപിക്കുന്നുവെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ആണ് പ്ലാവ് ബ്രസീലിലെത്തിച്ചത്. കേരളത്തിലും ഗോവയിലും ചക്കയുടെ ഉപയോഗം കണ്ടാണ് അവർ ഈ ഫലം ബ്രസീലിലേക്ക് കൊണ്ടുപോയത്. അതേസമയം ബ്രസീലിലെ ചില ഫലവർഗങ്ങളും അവർ ഇന്ത്യയിലേക്കും എത്തിച്ചിരുന്നു.
ഉഷ്ണമേഖലാ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും പ്ലാവിന് ബ്രസീലിൽ വേഗത്തിൽ വളരാൻ അനുകൂലമായി. ആദ്യം കൃഷിയിടങ്ങളിൽ മാത്രം ഉണ്ടായിരുന്ന പ്ലാവ് പിന്നീട് സമീപ വനപ്രദേശങ്ങളിലേക്കും വ്യാപിച്ചു.
റിയോ ഡി ജനീറോയിലെ ടിജൂക്ക ദേശീയോദ്യാനമാണ് ഈ വ്യാപനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന്. ഇവിടെ പ്ലാവുകൾ ധാരാളം ചക്കകൾ ഉത്പാദിപ്പിക്കുകയും സ്വാഭാവിക ശത്രുക്കളോ രോഗങ്ങളോ കുറവായതിനാൽ വേഗത്തിൽ പെരുകുകയും ചെയ്യുന്നു.
വനത്തിലേക്ക് വീഴുന്ന ചക്കകൾ വിവിധ മൃഗങ്ങൾ ഭക്ഷിക്കുകയും വിത്തുകൾ വനമൊട്ടാകെ വിതറുകയും ചെയ്യുന്നു. കോട്ടികൾ, കുരങ്ങുകൾ, കരണ്ടുതീനികൾ തുടങ്ങിയ മൃഗങ്ങൾ ഈ വിത്ത് വിതരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നതായാണ് കണ്ടെത്തൽ. ഇതിലൂടെ പ്ലാവുകൾ വനത്തിൽ അതിവേഗം വ്യാപിക്കുന്നു.
പ്ലാവുകൾ വേഗത്തിൽ വളർന്ന് വനമേലാപ്പ് പിടിച്ചടക്കുന്നതിനാൽ തദ്ദേശീയ സസ്യങ്ങൾക്ക് ആവശ്യമായ സൂര്യപ്രകാശവും സ്ഥലവും കുറയുന്നു. റിയോ ഡി ജനീറോയിൽ നടത്തിയ പഠനത്തിൽ ചില വനപ്രദേശങ്ങളിൽ 35 ശതമാനത്തിലധികം മരങ്ങളും പ്ലാവ് പോലുള്ള അധിനിവേശ സസ്യങ്ങളാണെന്ന് കണ്ടെത്തി.
ഇതിനെ നിയന്ത്രിക്കാൻ പരിസ്ഥിതി സംരക്ഷകർ ശ്രമം തുടങ്ങിയിട്ടുണ്ട്. ടിജൂക്ക ദേശീയോദ്യാനത്തിൽ നിന്നു മാത്രം വർഷങ്ങളായി പതിനായിരക്കണക്കിന് പ്ലാവിൻ തൈകൾ പിഴുതുമാറ്റിയതായി അധികൃതർ അറിയിച്ചു.
English Summary
Jackfruit, a beloved fruit in Kerala, has surprisingly become an invasive plant species in parts of Brazil, especially in the Atlantic Forest region.









