40 വർഷത്തെ കാത്തിരിപ്പ്; അച്ഛന്റെ പ്രിയപ്പെട്ട ബുള്ളറ്റ് വീണ്ടും വീട്ടുമുറ്റത്ത്! മകന്റെ ശ്രമം അമ്മയുടെ കണ്ണുനിറച്ചു
ഒറ്റപ്പാലം: സാമ്പത്തിക പ്രതിസന്ധി കാരണം നാല് പതിറ്റാണ്ട് മുമ്പ് വിറ്റുപോയ ഭർത്താവിന്റെ പ്രിയപ്പെട്ട ബുള്ളറ്റ് ബൈക്ക് വീണ്ടും വീട്ടുമുറ്റത്ത് എത്തിച്ചതോടെ അമ്മ ചന്ദ്രികയ്ക്ക് കണ്ണുനിറഞ്ഞ നിമിഷം. പത്തൂർവളപ്പിൽ തറവാടിന് മുന്നിൽ എത്തി നിൽക്കുന്നത് ‘KLG 8153’ രജിസ്ട്രേഷൻ നമ്പറിലുള്ള 1959 മോഡൽ എൻഫീൽഡ് ബുള്ളറ്റ്.
ആന്ധ്രയിൽ വ്യവസായിയായിരുന്ന പരേതനായ ഗംഗാധരൻ 1985-ലാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ ബൈക്ക് വിറ്റത്. അന്ന് 9300 രൂപയ്ക്കാണ് വാഹന ഇടപാടുകാർക്ക് ബുള്ളറ്റ് കൈമാറിയത്. ജീവന് തുല്യമായി സ്നേഹിച്ച ബൈക്കിനെക്കുറിച്ച് മരിക്കുന്നതു വരെ ഗംഗാധരൻ ഓർക്കാറുണ്ടായിരുന്നുവെന്ന് മകനും ഒറ്റപ്പാലം നഗരസഭാ കൗൺസിലറുമായ സായി കിരൺ പറയുന്നു.
1987-ൽ ഗംഗാധരൻ മരിച്ചെങ്കിലും ബുള്ളറ്റ് കുടുംബത്തിന് ഒരു തീരാനോവായി തുടരുകയായിരുന്നു. പിന്നീട് സാമ്പത്തികമായി സ്ഥിരത വന്നപ്പോൾ അച്ഛന്റെ ബൈക്ക് തിരികെ കണ്ടെത്താനുള്ള ശ്രമം സായി കിരൺ ആരംഭിച്ചു. എന്നാൽ വർഷങ്ങളോളം നടത്തിയ തിരച്ചിലുകൾ ഫലമില്ലാതെ പോയി.
ബൈക്ക് കാലപ്പഴക്കം മൂലം പൊളിച്ചുകളഞ്ഞിരിക്കാമെന്ന് കരുതി ശ്രമം ഉപേക്ഷിച്ച സമയത്താണ് അപ്രതീക്ഷിതമായൊരു വഴിത്തിരിവ്. സായി കിരണിന്റെ ബന്ധുവായ അശ്വിൻ സായി ‘പരിവാഹൻ’ വെബ്സൈറ്റിൽ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ചപ്പോൾ ബൈക്ക് ഇപ്പോഴും നിലവിലുണ്ടെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്ക് കണ്ണൂരിലെ പെരിങ്ങലായി കാപ്പാട് സ്വദേശിയായ അമലിന്റെ കൈവശമാണെന്ന് കണ്ടെത്തി. പഴയ കാലത്തെ വിലപിടിപ്പുള്ള വാഹനങ്ങൾ ശേഖരിക്കുന്ന വ്യക്തിയാണ് അമൽ. ആദ്യം വിൽക്കാൻ തയാറാകാത്തതായിരുന്നു. പിന്നീട് ഗംഗാധരന്റെ കുടുംബം ബുള്ളറ്റിനൊപ്പം നിൽക്കുന്ന പഴയ ഫോട്ടോ അയച്ചതോടെ അമൽ മനസ്സലിഞ്ഞു.
അവസാനം താൻ വാങ്ങിയ അതേ വിലയ്ക്കു തന്നെ ബൈക്ക് നൽകാമെന്ന് അമൽ അറിയിച്ചു. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം പിന്നീട് പണം നൽകാമെന്ന് സായി കിരൺ പറഞ്ഞപ്പോൾ, “ഒരു കണ്ടെയ്നർ പാലക്കാട്ടേക്ക് വരുന്നു; നിങ്ങളുടെ ബുള്ളറ്റ് അതിൽ കയറ്റിവിട്ടിട്ടുണ്ട്, പണം പിന്നീടു തന്നാൽ മതി” എന്നായിരുന്നു അമലിന്റെ മറുപടി.
ഒറ്റപ്പാലത്തെത്തിച്ച ബുള്ളറ്റ് ആദ്യം വർക്‌ഷോപ്പിൽ എത്തിച്ച് പൂർണമായി അഴിച്ചു പണിപ്പിച്ച് നവീകരിച്ചു. പിന്നാലെ ബൈക്ക് വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ അത് കണ്ട അമ്മ ചന്ദ്രികയ്ക്ക് അമിതമായ വികാര നിമിഷമായിരുന്നു.
English Summary
In Ottapalam, a son brought back his late father’s beloved 1959 Royal Enfield Bullet nearly 40 years after it was sold due to financial hardship.









