യു.എൻ.എ. ഫണ്ട് തിരിമറി കേസ്; ജാസ്മിൻ ഷായുടെയും ഭാര്യയുടേയും 1.44 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
കൊച്ചി: നഴ്സുമാരുടെ സംഘടനയായ United Nurses Association (യു.എൻ.എ.)യുടെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ദേശീയ പ്രസിഡന്റ് M. Jasmin Shah ഉൾപ്പെടെ നാലുപേരുടെ 1.44 കോടി രൂപ മൂല്യമുള്ള സ്ഥാവര-ജംഗമ സ്വത്തുകൾ Enforcement Directorate (ഇഡി) കണ്ടുകെട്ടി.
ജാസ്മിൻ ഷാ, ഭാര്യ എം.എ. ഷബ്ന, യു.എൻ.എ. മുൻ ഭാരവാഹികളായ ബിബിൻ എൻ. പോൾ, ഷോബി ജോസഫ് എന്നിവരുടെ പേരിലുള്ള അഞ്ച് സ്ഥാവരസ്വത്തുക്കളും നാല് സ്ഥിരനിക്ഷേപങ്ങളുമാണ് ഇഡി പിടിച്ചെടുത്തത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ ഭൂമിയും ഫ്ലാറ്റുകളും ഇതിൽ ഉൾപ്പെടുന്നു.
സംഘടനയുടെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് Kerala Crime Branch രജിസ്റ്റർ ചെയ്ത കേസിന്റെയും തുടർന്ന് തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
യു.എൻ.എ. ദേശീയ പ്രസിഡന്റായിരുന്ന കാലത്ത് ജാസ്മിൻ ഷാ ഭാര്യയുമായും മറ്റ് ഭാരവാഹികളുമായും ചേർന്ന് സംഘടനയുടെ അംഗത്വ ഫീസും ഫണ്ടും ദുരുപയോഗം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി. ബാങ്കിൽനിന്ന് കറൻസിയായി പണം പിൻവലിക്കുകയും ചിലത് അക്കൗണ്ട് ട്രാൻസ്ഫർ വഴി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തതായും പറയുന്നു.
ഫ്‌ളാറ്റിന്റെയും വാഹനത്തിന്റെയും വായ്പാ പലിശ അടക്കാൻ സംഘടനയുടെ ഫണ്ട് ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ചെലവുകൾ സംഘടനയുടെ ഔദ്യോഗിക ചെലവുകളാണെന്ന് കാണിക്കാൻ വ്യാജ കമ്മിറ്റിമിനിറ്റ്സുകളും തയ്യാറാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
ഇത്തരത്തിൽ ഏകദേശം 1.44 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
English Summary:
The Enforcement Directorate has attached assets worth ₹1.44 crore belonging to United Nurses Association leader M. Jasmin Shah, his wife, and two others in a money laundering case linked to alleged misappropriation of UNA funds.









