രണ്ടര വയസ്സുള്ള മകൾക്ക് മുന്നിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; നടുക്കുന്ന സംഭവം കോട്ടയത്ത്
കോട്ടയം: രണ്ടര വയസുള്ള മകൾ നോക്കിനിൽക്കേ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം കോട്ടയത്ത്. ചെങ്ങന്നൂർ ബുധനൂർ എണ്ണയ്ക്കാട് ചാത്തേൽ വീട്ടിൽ സാജൻ മാത്യൂ (34), ഭാര്യ അനുഷ (29) എന്നിവരാണ് മരിച്ചത്.
പൊൻകുന്നം പഴയചന്തയിലെ വാടകവീട്ടിലെ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ദമ്പതികളെ കണ്ടെത്തിയത്. സംഭവസമയം ദമ്പതികളുടെ രണ്ടര വയസുള്ള മകൾ വീട്ടിലുണ്ടായിരുന്നു.
ഏഴ് ദിവസം മുൻപാണ് സാജനും അനുഷയും മകളും ചേർന്ന് ഈ വാടകവീട്ടിലേക്ക് താമസം മാറിയത്. ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ ശക്തമായ വാക്കുതർക്കം ഉണ്ടായതായി അയൽവാസികൾ പറയുന്നു.
ഉച്ചത്തിൽ സംസാരിക്കുന്നത് സമീപവാസികൾ കേട്ടിരുന്നുവെന്നാണ് വിവരം.
തുടർന്ന് സമീപ മുറിയിൽ താമസിക്കുന്നവരും വീടുടമയും ദമ്പതികളെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. വീടിന്റെ പ്രധാനവാതിൽ ഉൾപ്പെടെ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഇതിനുശേഷം വീടുടമ വീട് കണ്ടെത്തി നൽകിയ ഇടനിലക്കാരനെ വിളിച്ചുവരുത്തുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
പൊലീസ് എത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നുനോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ സാജനെയും അനുഷയെയും കണ്ടെത്തിയത്.
അപ്പോൾ ദമ്പതികളുടെ രണ്ടര വയസുള്ള മകൾ കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു.
വാക്കുതർക്കത്തിനിടെ അനുഷയെ കൊലപ്പെടുത്തിയ ശേഷം സാജൻ സ്വയം കഴുത്തിൽ മുറിവേൽപ്പിച്ച് ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അനുഷയ്ക്ക് സാജനുമായി രണ്ടാം വിവാഹമായിരുന്നു. സാജന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ കുട്ടിയെ പൊലീസ് ബന്ധുക്കൾക്ക് കൈമാറി സുരക്ഷിതമാക്കി. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ENGLISH SUMMARY:
In a shocking incident in Kottayam, Kerala, a man allegedly killed his wife in front of their two-and-a-half-year-old daughter and later died by suicide. The couple was found in a pool of blood in their rented house in Ponkunnam. Police suspect that the husband killed his wife during a domestic dispute and later took his own life. The child was rescued safely and handed over to relatives.









