ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഭാര്യ ബിന്ദു മേനോനോട് മാപ്പുപറഞ്ഞതായി വിവരം. ഇന്നലെ രാത്രി ഫോണിൽ വിളിച്ചാണ് ക്ഷമാപണം നടത്തിയതെന്ന് ബിന്ദു മേനോൻ പറഞ്ഞു.
മാപ്പ് പറഞ്ഞതിനാൽ പൊലീസിൽ പരാതി നൽകില്ലെന്നും ബിന്ദു മേനോൻ വ്യക്തമാക്കി.
തന്നെ ഏറ്റവും വേദനിപ്പിച്ചത് “അയ്യായിരം പ്രണയമുണ്ട്” എന്ന് പറഞ്ഞത് ആയിരുന്നുവെന്നും അവർ പറഞ്ഞു.
എങ്കിലും ഗണേഷ് കുമാറിനെ തനിക്ക് ഏറെ ഇഷ്ടമാണെന്നും ബിന്ദു മേനോൻ കൂട്ടിച്ചേർത്തു.
രാജിവെക്കില്ലെന്ന് ഗണേഷ്
അതേസമയം, മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് ഗണേഷ് കുമാർ.
ഭാര്യയുടെ ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്നും അതിന് വ്യക്തമായ തെളിവുകളുണ്ടെന്നും മന്ത്രി ആരോപിച്ചു.
ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ടു വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് വിശദീകരണം
മന്ത്രിയുടെ വീട്ടിൽ എത്തിയിട്ടും ഇടപെടാതെ മടങ്ങിയെന്ന വിമർശനങ്ങൾക്ക് പിന്നാലെ പോലീസ് വിശദീകരണവുമായി രംഗത്തെത്തി.
മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചതിനെ തുടർന്ന് വാളകം എയ്ഡ് പോസ്റ്റിൽ നിന്നുള്ള പൊലീസും പിങ്ക് പൊലീസും സ്ഥലത്തെത്തി.
എന്നാൽ കുടുംബപ്രശ്നമാണെന്ന് ഇരുവിഭാഗവും പറഞ്ഞതിനെ തുടർന്ന് ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് പൊലീസ് മടങ്ങിയെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ പോലീസ് നടപടിയിൽ വീഴ്ചയില്ലെന്ന് ഡിജിപിയും വിലയിരുത്തിയിട്ടുണ്ട്.
പരാതിയില്ലെങ്കിൽ കേസില്ല
മന്ത്രിയുടെ ഭാര്യയോ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് പറയുന്ന സ്ത്രീയോ പരാതി നൽകിയിട്ടില്ലാത്തതിനാൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്.
മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമോ?
ഇതിനിടെ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കുമോ എന്നതിൽ ആകാംക്ഷ തുടരുകയാണ്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗണേഷ് മന്ത്രിസഭയിൽ തുടരുന്നത് രാഷ്ട്രീയമായി പ്രതിസന്ധിയുണ്ടാക്കാമെന്ന് ഇടതുമുന്നണിയിലെ ചില നേതാക്കൾ വിലയിരുത്തുന്നു.
മന്ത്രിസഭാ യോഗത്തിന് മുമ്പ് മുഖ്യമന്ത്രിയെ കണ്ടു കുടുംബപ്രശ്നങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് ഗണേഷ് കുമാറിന്റെ നീക്കം.
ചില നേതാക്കൾ വിവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ രാജിക്കത്ത് നൽകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. എന്നാൽ രേഖാമൂലമുള്ള പരാതിയില്ലാത്ത സാഹചര്യത്തിൽ രാജി ആവശ്യപ്പെടാൻ സാധ്യത കുറവാണെന്ന വിലയിരുത്തലും മുന്നണിയിലുണ്ട്.









