വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ അറസ്റ്റിൽ
വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 16 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ സുവിശേഷകനായ പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനത്തിൽ പാസ്റ്റർ സാം ഹാർട്ടർ (37) ആണ് പിടിയിലായത്. ഇയാളെ ഇരിങ്ങാലക്കുടയിൽ നിന്നാണ് പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. സുവിശേഷ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് യുവതിയും പാസ്റ്ററും പരിചയപ്പെടുന്നത്. പിന്നീട് വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി അടുത്ത ബന്ധം സ്ഥാപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് പല ആവശ്യങ്ങൾ പറഞ്ഞ് യുവതിയിൽ നിന്ന് 16 ലക്ഷം രൂപ വാങ്ങിയതായും ആരോപണമുണ്ട്.
ഇതിനിടെ പാസ്റ്റർ വിവാഹിതനാണെന്നും ഇയാൾക്ക് 11 വയസ്സുള്ള കുട്ടിയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇപ്പോൾ മറ്റൊരു യുവതിയോടൊപ്പം കഴിയുന്നതായും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പാസ്റ്റർ സാം ഹാർട്ടറിനെതിരെ പത്തനംതിട്ടയും തിരുവല്ലയും ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളും നിലനിൽക്കുന്നതായി പൊലീസ് അറിയിച്ചു.
പന്തളം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ഡി. പ്രജീഷ്, എസ്.ഐ രാജൻ പി.കെ, എ.എസ്.ഐ ബി. ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary
A pastor named Sam Harter (37) was arrested by Pandalam police for allegedly sexually exploiting a woman under the false promise of marriage and cheating her of ₹16 lakh.









