ഗുരുവായൂരപ്പന് ഉപ്പുമാങ്ങ നിവേദ്യം ഒരുക്കിയ നാരായണിക്കുട്ടി പിഷാരസ്യാർ അന്തരിച്ചു
ആറു പതിറ്റാണ്ടിലേറെ ഗുരുവായൂരപ്പന് തൃപ്പുത്തരി ദിവസത്തെ ഉപ്പുമാങ്ങ നിവേദ്യം ഒരുക്കിയിരുന്ന പുതിയേടത്ത് പിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാർ (86) അന്തരിച്ചു. സ്വർണക്കോലത്തിൽ ഗുരുവായൂരപ്പനെ ദർശിച്ച ശേഷം ക്ഷേത്രത്തിൽ വെച്ചാണ് അവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഇന്നലെ വൈകിട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ദേവസ്വം മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും പത്ത് മിനിറ്റിനകം മരണം സംഭവിച്ചു.
സ്വർണക്കോലത്തിൽ ഗുരുവായൂരപ്പനെ ദർശിക്കണമെന്ന ആഗ്രഹം പറഞ്ഞ് മകളോടൊപ്പം ക്ഷേത്രത്തിൽ എത്തിയ നാരായണിക്കുട്ടി പിഷാരസ്യാർ ഉത്സവ കാഴ്ചശീവേലിക്കിടെ സ്വർണക്കോലത്തിൽ ഗുരുവായൂരപ്പനെ കണ്ടു തൊഴുതു.
തുടർന്ന് ദീപാരാധനയും തൊഴാമെന്ന് പറഞ്ഞ് നമസ്കാരമണ്ഡപത്തിനു മുന്നിൽ നിന്നിരിക്കെ തലകറക്കം അനുഭവപ്പെട്ടു. പിന്നീട് ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോയി ദേവസ്വം ആംബുലൻസിൽ മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരുന്നു.
ആറു പതിറ്റാണ്ടിന്റെ സേവനം
തൃപ്പുത്തരി ദിനത്തിൽ ഗുരുവായൂരപ്പന് നിവേദിക്കുന്ന ഉപ്പുമാങ്ങ ഒരുക്കാനുള്ള ചുമതല ആറു പതിറ്റാണ്ടിലേറെയായി നിർവഹിച്ചിരുന്നത് നാരായണിക്കുട്ടി പിഷാരസ്യാരാണ്. ക്ഷേത്രത്തിന് പുറത്തു തയ്യാറാക്കി നിവേദിക്കുന്ന ഏക വിഭവം കൂടിയാണ് ഈ ഉപ്പുമാങ്ങ.
സീസണിൽ ലഭിക്കുന്ന മികച്ച മാങ്ങകൾ തെരഞ്ഞെടുത്ത് ഭരണികളിൽ ഉപ്പിലിട്ട് സൂക്ഷിച്ച് തൃപ്പുത്തരി ദിവസം ക്ഷേത്രത്തിൽ സമർപ്പിക്കുന്ന പതിവ് ഇവർ തുടർന്നു വന്നിരുന്നു.
പൂജയ്ക്കുള്ള പൂക്കളും ഒരുക്കി
ഗുരുവായൂരപ്പന്റെ പൂജയ്ക്കായി തെച്ചി, തുളസി, താമര എന്നിവ ഉപയോഗിച്ച് തിരുമുടിമാലകളും വനമാലകളും അതിമനോഹരമായി കെട്ടി സമർപ്പിച്ചതിനും അവർ പ്രശസ്തയായിരുന്നു. ആയിരക്കണക്കിന് മാലകൾ അവർ ക്ഷേത്രത്തിന് ഒരുക്കി നൽകിയിട്ടുണ്ട്.
ഗുരുവായൂരപ്പന്റെ പൂജയ്ക്കുള്ള പൂക്കൾ നൽകാനുള്ള അവകാശമുള്ള കുടുംബത്തിലാണ് നാരായണിക്കുട്ടി പിഷാരസ്യാർ വിവാഹിതയായി എത്തിയത്.
78 വർഷം മുൻപ് ഗുരുവായൂരിലെത്തിയതുമുതൽ ക്ഷേത്രത്തിലെ നിത്യപൂജയ്ക്കുള്ള പൂക്കളും ഒരുക്കി നൽകുന്ന സേവനത്തിൽ അവർ സജീവമായിരുന്നു.
English Summary
Narayani Kutty Pisharasyar (86), who prepared the traditional salted mango offering (Uppumanga) for Guruvayur Temple’s Thripputhari ritual for over six decades, passed away after experiencing dizziness at the temple premises. She had come to the temple with her daughter to see the golden idol of Lord Guruvayurappan during the festival procession. She also contributed thousands of flower garlands for the temple rituals over the years.









