മന്ത്രിയോടൊപ്പം സെൽഫിയെടുത്തും സംവദിച്ചും കുട്ടിക്കൂട്ടം; ഇന്നൊവേഷൻ ഡേയിൽ വിരിഞ്ഞത് പുത്തൻ പ്രതീക്ഷകൾ
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സംഘടിപ്പിച്ച ഇന്നൊവേഷൻ ഡേ 2026 പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്നുള്ള ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം പ്രധാന ആകർഷണമായി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തുകയും സാങ്കേതിക സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിനൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചതും കുട്ടികൾക്ക് വലിയ സന്തോഷമായി.
ഇന്നൊവേഷൻ ഡേയുടെ ഭാഗമായി കെ-ഡിസ്‌കിന്റെ സോഷ്യൽ എന്റർപ്രൈസ് ആൻഡ് ഇൻക്ലൂഷൻ വിഭാഗം സംഘടിപ്പിച്ച അസിസ്റ്റീവ്, അഡാപ്റ്റീവ്, കോഗ്നിറ്റീവ് ഉപകരണങ്ങളുടെ സംസ്ഥാനതല വിതരണ ചടങ്ങിലാണ് മന്ത്രി കുട്ടികളുമായി സംവദിച്ചത്.
മന്ത്രിയോടൊപ്പം ഫോട്ടോ എടുക്കാൻ കഴിഞ്ഞതും കുട്ടികൾക്ക് വലിയ ആവേശമായി.
കുട്ടികളോട് സൗഹൃദപരമായി സംസാരിച്ച മന്ത്രി അവരുടെ കഴിവുകളും ആശയങ്ങളും പൂര്‍ണമായി പുറത്തെടുക്കാൻ പ്രോത്സാഹിപ്പിച്ചു.
ഇത്തരം കഴിവുകൾ വളർത്താൻ കെ-ഡിസ്‌ക് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും സ്‌ട്രൈഡ് പോലുള്ള പദ്ധതികൾ ആധുനിക സമൂഹത്തിന് വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി കുട്ടികളുടെ പഠനത്തിലും വളർച്ചയിലും നിർണായകമാകുന്ന സാങ്കേതിക സഹായ ഉപകരണങ്ങൾ വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. തോമസ് ഐസക് കുട്ടികൾക്ക് കൈമാറി.
കെ-ഡിസ്‌കിന്റെ സ്‌ട്രൈഡ് (Social Technology and Research for Inclusive Design Excellence) പദ്ധതിയിലൂടെയാണ് ഈ ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തത്.
ഓരോ പൗരനും സമൂഹത്തിൽ ഒരുപോലെ സ്വതന്ത്രമായി ഇടപെടാൻ കഴിയുന്ന ഒരു പുതിയ കേരളം സൃഷ്ടിക്കാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ പരിപാടി വ്യക്തമാക്കുന്നതെന്ന് കെ-ഡിസ്‌ക് എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷി വിദ്യാർത്ഥികൾ, ബഡ്‌സ് സ്കൂൾ അധ്യാപകർ, സോഷ്യൽ ടെക്‌നോളജി വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, നയരൂപകർതാക്കൾ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഇന്നൊവേഷൻ ഡേയുടെ ഭാഗമായി പങ്കാളിത്ത രൂപകൽപനയിലൂടെ വികസിപ്പിച്ചെടുത്ത സഹായ ഉപകരണങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ അറിവ് നൽകുന്ന രീതിയിലായിരുന്നു പ്രദർശനം.
സാമൂഹിക നവീകരണ മേഖലയിലെ വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചയിൽ ഭിന്നശേഷിക്കാർക്ക് നീതി ഉറപ്പാക്കൽ, സുസ്ഥിര ഉപജീവനം, ഇൻക്ലൂസീവ് ഡിസൈൻ എന്നീ വിഷയങ്ങൾ ചർച്ചയായി.
ഭിന്നശേഷിക്കാർക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ സ്വയംപര്യാപ്തതയോടെ ജീവിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുകയാണ് സ്‌ട്രൈഡ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഉപകരണങ്ങൾ ഭിന്നശേഷിക്കാർ തന്നെ നിർമ്മാണപ്രക്രിയയിൽ പങ്കാളികളായി വികസിപ്പിച്ചതാണ്.
ടെക്‌നോളജി സ്‌കില്ലിംഗ്, ഗവേഷണം, ഇൻക്ലൂസീവ് ഡിസൈൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉപകരണങ്ങൾ നിർമ്മിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിഡിസി, ആശുപത്രികൾ എന്നിവയുമായി ചേർന്നാണ് ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
ഇൻക്ലൂസീവ് ഡിസൈൻ, സാമൂഹിക നവീകരണം, ഭിന്നശേഷി നീതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഒത്തുചേരലുകളിൽ ഒന്നായാണ് ഇന്നൊവേഷൻ ഡേ 2026 വിലയിരുത്തപ്പെടുന്നത്.
ഭിന്നശേഷിക്കാർക്ക് കൂടുതൽ സൗഹൃദപരമായ സാമൂഹിക സാഹചര്യം സൃഷ്ടിക്കാനുള്ള കേരളത്തിന്റെ ശ്രമത്തിലെ ഒരു പ്രധാന നാഴികക്കല്ലായി പരിപാടി മാറി.
സ്‌ട്രൈഡ് വെബ്സൈറ്റ്: https://stride.kerala.gov.in/









