ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ, മണിക്കൂറുകൾക്കുള്ളിൽ തന്നെ തിരിച്ചടിച്ച് ഇറാൻ. വടക്കൻ പേർഷ്യൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പലിന് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാഖിലെ ഖോർ അൽ സുബൈർ തുറമുഖത്തിനു സമീപം എണ്ണ ടാങ്കർ ആക്രമിക്കപ്പെട്ടതായി യു.കെ അധികൃതർ സ്ഥിരീകരിച്ചു. ബഹമാസ് പതാക വഹിക്കുന്ന ‘സൊനാൻഗോൽ നമീബേ’ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായതെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ കപ്പലിൽ നിന്നു എണ്ണ കടലിലേക്ക് ചോർന്നെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും പിന്നീട് അധികൃതർ അത് നിഷേധിച്ചു. ടാങ്കറിൽ എണ്ണ ഉണ്ടായിരുന്നില്ലെന്നും ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോർട്ടുണ്ട്.
അമേരിക്കയുമായി ബന്ധമുള്ള കപ്പലുകളെയും സഖ്യരാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകളെയും ഇറാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ ബുധനാഴ്ച പുലർച്ചെ ശ്രീലങ്കയ്ക്ക് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിൽ ഇറാൻ നാവികസേനയുടെ ‘ഐറിസ് ദേന’ യുദ്ധക്കപ്പൽ ടോർപിഡോ ഉപയോഗിച്ച് മുങ്ങിച്ചിരുന്നു. ഈ ആക്രമണത്തിൽ 87 സൈനികർ കൊല്ലപ്പെടുകയും 32 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. 61 നാവികരെ കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ശത്രുരാജ്യത്തിന്റെ യുദ്ധക്കപ്പലിനെ ടോർപിഡോ ഉപയോഗിച്ച് തകർക്കുന്ന ആദ്യ സംഭവമാണിതെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് അറിയിച്ചു. അമേരിക്കയുടെ ആക്രമണത്തിൽ ഇതുവരെ തകർന്ന ഇറാനിയൻ കപ്പലുകളുടെ എണ്ണം 20 കടന്നതായി റിപ്പോർട്ടുണ്ട്.
ഇറാൻ നാവികർക്കു ശ്രീലങ്കയിൽ അഭയം
ഇറാൻ നാവികസേനയുടെ ‘ഐറിസ് ബുഷെഹർ’ എന്ന കപ്പലിലെ 208 നാവികർക്കാണ് ശ്രീലങ്ക അഭയം നൽകിയത്. കൊളംബോയ്ക്ക് തെക്ക് ഏകദേശം 20 മൈൽ അകലെയെത്തിയ കപ്പൽ അമേരിക്കൻ ആക്രമണ ഭീഷണി ചൂണ്ടിക്കാട്ടി സഹായം അഭ്യർത്ഥിച്ചിരുന്നു. എൻജിൻ തകരാറിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി ട്രിങ്കോമാലി തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രീലങ്ക സർക്കാർ അനുമതി നൽകി.
ഖമനേയിയുടെ വധം: ഇന്ത്യയുടെ അനുശോചനം
ഇറാൻ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന്റെ അഞ്ചാം ദിവസം ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസിയിലെത്തി അനുശോചനമറിയിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ സംസാരിച്ചു.
ഖമനേയിയുടെ മരണത്തെത്തുടർന്ന് ഡൽഹിയിലെ ഇറാൻ എംബസിയിൽ പതാക പകുതിയായി താഴ്ത്തിയിട്ടുണ്ട്.
‘ഐറിസ് ദേന’ യുദ്ധക്കപ്പൽ തകർത്തതിനായി അമേരിക്ക കഠിനമായി ഖേദിക്കേണ്ടിവരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി.
English Summary
Tensions between Iran and the United States have escalated after Iran reportedly launched a missile attack on a U.S.-linked oil tanker in the northern Persian Gulf, in retaliation for the U.S. sinking the Iranian warship IRIS Dena near Sri Lanka.
iran-us-tensions-missile-attack-oil-tanker-persian-gulf
Iran US conflict, Persian Gulf attack, Iran missile strike, US oil tanker attack, IRIS Dena warship, Iran navy, Middle East tensions, Sri Lanka Iran sailors, Ayatollah Khamenei death, world news, geopolitics









