കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി ഗവർണർ സി.വി. ആനന്ദ ബോസ് തന്റെ പദവിയിൽ നിന്നും രാജിവെച്ചു.
മൂന്നര വർഷത്തെ സേവനം പൂർത്തിയാകുമ്പോഴാണ് മലയാളി കൂടിയായ ആനന്ദ ബോസിന്റെ അപ്രതീക്ഷിത പടിയിറക്കം.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ നടന്ന ഈ നീക്കം ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
കാരണം വ്യക്തമാക്കാതെ ആനന്ദ ബോസിന്റെ അപ്രതീക്ഷിത പടിയിറക്കം; ഗവർണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചുവെന്ന് പ്രതികരണം
രാജിക്കുള്ള കൃത്യമായ കാരണം വെളിപ്പെടുത്താൻ സി.വി. ആനന്ദ ബോസ് ഇതുവരെ തയ്യാറായിട്ടില്ല.
ഗവർണർ എന്ന നിലയിൽ ബംഗാളിൽ താൻ മതിയായ സമയം ചെലവഴിച്ചുവെന്നും ഇപ്പോൾ പദവി ഒഴിയാൻ അനുയോജ്യമായ സമയമാണെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
2022 നവംബറിൽ ചുമതലയേറ്റ അദ്ദേഹം, മമത ബാനർജി സർക്കാരുമായി പലപ്പോഴും തുറന്ന പോരിലായിരുന്നു.
ക്രമസമാധാന പ്രശ്നങ്ങളിലും സർവ്വകലാശാലാ നിയമനങ്ങളിലും ഗവർണറും സർക്കാരും തമ്മിലുണ്ടായ തർക്കങ്ങൾ ദേശീയ ശ്രദ്ധ നേടിയിരുന്നു.
ആനന്ദ ബോസിന്റെ ഈ പിന്മാറ്റം ബംഗാൾ രാഷ്ട്രീയത്തിൽ ഒരു യുഗത്തിന്റെ അവസാനമായാണ് വിലയിരുത്തപ്പെടുന്നത്.
‘ഇത് രാഷ്ട്രീയ ഗൂഢാലോചന’; ഗവർണറെ കേന്ദ്രം പുകച്ചുപുറത്താക്കിയതെന്ന് ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനർജി
ഗവർണറുടെ രാജി തീരുമാനം തന്നെ ഞെട്ടിച്ചുവെന്നാണ് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്. ഇതിന് പിന്നിൽ വൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് അവർ ആരോപിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചില പ്രത്യേക രാഷ്ട്രീയ താല്‍പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്നും
ഗവർണർക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടായിട്ടുണ്ടാകാം എന്ന് മമത എക്‌സ് (ട്വിറ്റർ) പോസ്റ്റിലൂടെ ആരോപിച്ചു.
കാലടി സർവകലാശാല വിസിയെ പുറത്താക്കി ഗവർണർ; പകരം സിസ തോമസ്; നിർണ്ണായക നടപടി
പദവിയിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നിട്ടും രാഷ്ട്രീയ കാരണങ്ങളാൽ അദ്ദേഹത്തെ കേന്ദ്രം പുകച്ചുപുറത്താക്കിയതാണെന്ന സൂചനയാണ് മമത നൽകുന്നത്.
ആർ.എൻ. രവി പുതിയ ഗവർണർ; സംസ്ഥാന സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്തിയില്ലെന്ന് മമതയുടെ കുറ്റപ്പെടുത്തൽ
സി.വി. ആനന്ദ ബോസിന് പകരമായി തമിഴ്‌നാട് ഗവർണറായ ആർ.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എന്നാൽ ഈ നിയമനത്തിൽ സംസ്ഥാന സർക്കാരുമായി യാതൊരുവിധ ചർച്ചകളും കേന്ദ്രം നടത്തിയിട്ടില്ലെന്ന് മമത ബാനർജി വ്യക്തമാക്കി.
ഇത്തരം ഏകപക്ഷീയമായ പ്രവർത്തനങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ ദുർബലപ്പെടുത്തുകയും നമ്മുടെ ഫെഡറൽ ഘടനയുടെ അടിത്തറയെത്തന്നെ തകർക്കുന്നതുമാണെന്ന് മമത തുറന്നടിച്ചു.
സംസ്ഥാനങ്ങളുടെ അന്തസ്സിനെ ഇല്ലാതാക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.









