‘കഞ്ചാവടിച്ച് ചാരിനിൽക്കുന്ന നേതാക്കൾ… വായ പൊത്താൻ നായ്ക്കളെ കിട്ടും, കമ്യൂണിസ്റ്റുകാരെ കിട്ടില്ല’; പാലക്കാട് വിമത വേദിയിൽ പി.കെ.ശശി പറഞ്ഞത്
പാലക്കാട് നടന്ന സിപിഎം വിമത കൺവെൻഷനിൽ പങ്കെടുത്ത് പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ എംഎൽഎ പി.കെ.ശശി. പാർട്ടിയിൽ തെമ്മാടിത്തരങ്ങൾ അനുസരിക്കുന്നവർക്കാണ് നിലനിൽക്കാൻ കഴിയുന്നതെന്ന ആരോപണവും ചില നേതാക്കളെ പരിഹസിച്ചുള്ള കടുത്ത പരാമർശങ്ങളും ശശിയുടെ പ്രസംഗത്തിൽ ഉണ്ടായി.
പാർട്ടിയിൽ തെമ്മാടിത്തരങ്ങൾ അനുസരിക്കുന്നവർക്കാണ് നിലനിൽക്കാൻ കഴിയുന്നതെന്നതാണ് നിലവിലെ അവസ്ഥയെന്ന് അദ്ദേഹം ആരോപിച്ചു.
എറണാകുളത്ത് നിന്നുള്ള ഒരു നേതാവിനെ പരാമർശിച്ച്, “പൂർണ്ണമായി കഞ്ചാവ് ഉപയോഗിക്കുന്ന ഒരാളാണ് ഉയർന്ന നേതാവായി മാറിയിരിക്കുന്നത്.
നേരെ നിൽക്കാൻ പോലും കഴിയാതെ അടുത്തുനിൽക്കുന്നവരെ ചാരിയാണ് സംസാരിക്കുന്നത്” എന്നിങ്ങനെ ശശി കടുത്ത വിമർശനം നടത്തി. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയെ പേരെടുത്തുപറയാതെയാണ് അദ്ദേഹം പരാമർശം നടത്തിയതെന്ന് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നു.
പാർട്ടിക്കെതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം വേണ്ടെന്നും ശശി മുന്നറിയിപ്പ് നൽകി. വർഷങ്ങളായി ചെങ്കൊടിയുമായി പോരാടിയവരാണെന്നും ആത്മാഭിമാനം പണയപ്പെടുത്തി ആരുടെയും മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“നിങ്ങളുടെ ധിക്കാരത്തിന് മുന്നിൽ വായ പൊത്തി നിൽക്കാൻ നായ്ക്കളെ കിട്ടും. എന്നാൽ ഉശിരുള്ള ഒരു കമ്യൂണിസ്റ്റുകാരനെയും കിട്ടില്ല” എന്നായിരുന്നു ശശിയുടെ കഠിന വിമർശനം.
പാർട്ടി അകത്തളങ്ങളിൽ വലിയ അസന്തോഷമുണ്ടെന്നും സംസ്ഥാന നേതൃത്വം ഇതിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടിക്കകത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന നേതൃത്വത്തിന്റെ അഭാവവും ശശി ചൂണ്ടിക്കാട്ടി. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഓർത്തുപറഞ്ഞ്, അദ്ദേഹത്തിന്റെ കാലത്ത് സഖാക്കളെ ചേർത്തുപിടിച്ച് പ്രശ്നങ്ങൾ പരിഹരിക്കാറുണ്ടായിരുന്നുവെന്നും ഇപ്പോൾ അത്തരമൊരു സമീപനം കാണാനില്ലെന്നും ശശി പറഞ്ഞു.
കോടിയേരിയുടെ മരണത്തോടെ പാർട്ടിയിൽ വലിയ ശൂന്യത അനുഭവപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ വിമത കൺവെൻഷനിൽ പങ്കെടുത്തതിനെ തുടർന്ന് പി.കെ.ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് നടപടി.
വേദിയിലെത്താൻ തനിക്ക് താൽപര്യമില്ലായിരുന്നുവെന്നും, ജില്ലാ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളാണ് തനിയെ ഈ നിലയിലേക്ക് എത്തിച്ചതെന്നും ശശി പ്രതികരിച്ചു.
പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ.സുരേഷ്കുമാർ സ്പിരിറ്റ് കച്ചവടക്കാരനാണെന്നും, അദ്ദേഹത്തെ മാറ്റാതെ പാർട്ടി രക്ഷപ്പെടില്ലെന്നും ശശി തുറന്നടിച്ചിരുന്നു.
ENGLISH SUMMARY
Former MLA P.K. Sasi launched a sharp attack on CPM leaders during a rebel convention in Palakkad, alleging that the party now rewards indiscipline and suppresses dissent. Without naming him, Sasi appeared to target former SFI state secretary P.M. Arsho. Following his participation in the rebel meeting, CPM expelled Sasi from the party’s primary membership.









