ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!
63 വർഷത്തെ പാർട്ടി ജീവിതത്തിന് ശേഷം സിപിഎമ്മുമായി ബന്ധം അവസാനിപ്പിക്കുമെന്ന സൂചന നൽകി മുൻമന്ത്രി ജി സുധാകരൻ.
ഇത്തവണ മെമ്പർഷിപ്പ് പുതുക്കാൻ അപേക്ഷ നൽകിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പാർട്ടി നേതൃത്വത്തിന്റെ അവഗണനയും അപമാനവും ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
സിപിഎം നേതൃത്വത്തിനെതിരെ ശക്തമായ വിമർശനവുമായി മുൻമന്ത്രി ജി. സുധാകരൻ. 2026ലെ മെമ്പർഷിപ്പ് സ്ക്രൂട്ടണിക്കായി അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ അറിയിച്ചു.
ഇതോടെ പാർട്ടിയുമായി ദീർഘകാല ബന്ധം അവസാനിപ്പിക്കുമോയെന്ന ചർച്ചകൾ ശക്തമായി.
2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയതിനു ശേഷം ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണെന്ന് സുധാകരൻ കുറിച്ചു.
43 വർഷം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന തനിക്ക് ബ്രാഞ്ച് തലത്തിലേക്ക് മാറിയ ശേഷവും ജില്ലാ സെക്രട്ടറി ഒരുതവണ പോലും ബന്ധപ്പെടാത്തതായി അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ അഞ്ചു വർഷമായി പൊതുപരിപാടികളിൽ നിന്ന് താനൊരിക്കലും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും 63 വർഷത്തെ പാർട്ടി അംഗത്വചരിത്രമുള്ള തനിക്ക് ക്ഷണപ്പത്രം പോലും നൽകാത്ത സംഭവങ്ങൾ ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികാഘോഷത്തിൽ, നിരോധനം ലംഘിച്ച് പ്രതിഷേധിച്ച് അറസ്റ്റും ജയിൽവാസവും അനുഭവിച്ച ഏക ജീവിച്ചിരിക്കുന്ന നേതാവായ തനിക്ക് ക്ഷണം ലഭിക്കാതിരുന്നത് വേദനാജനകമാണെന്ന് സുധാകരൻ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ വാർത്താസമ്മേളനത്തിൽ, താനൊരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന അർത്ഥമുള്ള പരാമർശം നടത്തിയതായും അതിനെ തുടർന്ന് മാധ്യമപ്രവർത്തകർ ചിരിക്കുകയുണ്ടായതായും സുധാകരൻ ആരോപിച്ചു.
ഇത് തിരുത്താനോ ചോദ്യം ചെയ്യാനോ ആരും തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു.
“ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്നാൽ മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്,” എന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്. എന്നാൽ ആശയാദർശങ്ങളിൽ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജി. സുധാകരന്റെ ഈ നിലപാട് സിപിഎം ആഭ്യന്തര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ENGLISH SUMMARY
Former Kerala minister G. Sudhakaran has indicated a possible exit from the CPI(M) by refusing to renew his party membership during the 2026 scrutiny process. In a strongly worded Facebook post, he alleged continued neglect and humiliation by party leadership, including remarks made by the state secretary. Despite stepping back from membership, he affirmed his commitment to the party’s ideology.









