ഹോർമുസ് കടലിടുക്ക് അടച്ചു; 27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; ₹10,000 കോടിയുടെ ചരക്ക് പ്രതിസന്ധി
ന്യൂഡൽഹി: ഇസ്രയേൽ–യുഎസ് സൈനിക നീക്കങ്ങൾക്ക് മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ 27 ഇന്ത്യൻ ചരക്ക് കപ്പലുകൾ നടുക്കടലിൽ കുടുങ്ങി.
ഏകദേശം ₹10,000 കോടി വിലമതിക്കുന്ന ചരക്കുകളുമായി സഞ്ചരിച്ചിരുന്ന കപ്പലുകളാണ് പ്രതിസന്ധിയിലായത്. കടലിടുക്ക് ലംഘിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഇറാൻ നൽകിയിട്ടുണ്ട്.
ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷൻ (INSA) കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രാലയത്തോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.
ഒരു ഇന്ത്യൻ കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി, തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും സംഘടന കത്തിൽ സൂചിപ്പിച്ചു. പ്രധാന ഊർജ്ജ ചരക്കുകൾ കയറ്റാനായി ചില കപ്പലുകൾ ഹോർമുസിന് തെക്ക് കാത്തിരിക്കുകയാണെന്നും അറിയിച്ചു.
കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇറാൻ, ഇസ്രയേൽ അധികാരികളുമായി നയതന്ത്ര ചർച്ചകൾ നടത്തണമെന്ന് കപ്പലുടമകൾ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകുന്നേരം ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത് മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകി.
കടലിടുക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച ചില കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്.
ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനം ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എൽപിജിയുടെ 85 ശതമാനവും ഈ പാതയിലൂടെയാണ് എത്തുന്നത്. അതിനാൽ ഈ നീക്കം ആഗോള ഊർജ്ജ വിപണിയേയും ഇന്ത്യയുടെ ഊർജ്ജസുരക്ഷയേയും ബാധിക്കാനിടയുണ്ട്.
English Summary
Following Iran’s closure of the Strait of Hormuz, 27 Indian cargo ships carrying goods worth ₹10,000 crore are stranded at sea. The Indian National Shipowners’ Association has urged the government to intervene and ensure the safety of vessels and crew. With 20% of global oil trade and 85% of India’s LPG imports passing through the strait, the move poses serious energy security concerns.









