ദൗത്യം പേരാവൂർ പിടിച്ചെടുക്കൽ; ‘ടീച്ചറമ്മ’യ്ക്ക് അഗ്നിപരീക്ഷയായി പുതിയ മണ്ഡലം
കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ ഇത്തവണ പേരാവൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഇന്ന് ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റാണ് തീരുമാനം എടുത്തത്. സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ ഇത്തവണ ശൈലജയെ പരിഗണിച്ചിരുന്നില്ല.
ജനപിന്തുണയുള്ള നേതാവിനെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന നിലപാട് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം മുന്നോട്ടുവെച്ചിരുന്നു. മട്ടന്നൂരിൽ നിന്ന് മാറ്റിനിർത്തിയതിൽ ശൈലജയും അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്ന സൂചനകളുണ്ട്.
രണ്ടു ടേം മാനദണ്ഡത്തിന്റെ പേരിൽ ഇത്തവണ മാറ്റിനിർത്തേണ്ട നേതാക്കളുടെ പട്ടികയിൽ ശൈലജയുടെ പേരും ഉൾപ്പെട്ടിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സ്ഥാനാർഥി പട്ടികയിൽ മട്ടന്നൂരിൽ ശൈലജയുടെ പേര് ഉണ്ടായിരുന്നില്ല.
ഉറച്ച സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കില്ലെന്ന നിലപാട് നേതൃത്വം എടുത്തിരുന്നെങ്കിലും, ജയസാധ്യത കുറവുള്ള മണ്ഡലങ്ങളിൽ ഇളവ് നൽകാമെന്ന ആശയവും ചർച്ചയായിട്ടുണ്ട്.
ശൈലജയെ മത്സരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചെന്ന വിവരവും പുറത്തുവന്നിരുന്നു.
അഞ്ചുതവണ മത്സരിച്ച ശൈലജ നാല് തവണ വിജയിച്ച് 20 വർഷം എംഎൽഎയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും അവർ ജയിച്ചു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ 60,963 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ശൈലജ വിജയിച്ചത്. ആർഎസ്പിയിലെ ഇല്ലിക്കൽ അഗസ്തിയായിരുന്നു എതിരാളി.
2016ൽ കൂത്തുപറമ്പിൽ ജെഡിയുവിലെ കെ.പി. മോഹനനെ 12,291 വോട്ടിന് പരാജയപ്പെടുത്തി. 2011ൽ പേരാവൂരിൽ കോൺഗ്രസിലെ സണ്ണി ജോസഫിനോട് 3,440 വോട്ടിന് തോറ്റിരുന്നു. 2006ൽ കോൺഗ്രസിലെ എ.ഡി. മുസ്തഫയെ 9,099 വോട്ടിന് പരാജയപ്പെടുത്തി പേരാവൂരിൽ വിജയം നേടിയിരുന്നു.
2016ലും 2021ലും സണ്ണി ജോസഫിൽ നിന്ന് പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ ശൈലജയെ അവിടെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നുവെങ്കിലും, സുരക്ഷിത മണ്ഡലങ്ങൾ തന്നെയായിരുന്നു പാർട്ടി നൽകിയത്.
ഇത്തവണ ആ നിർദേശം യാഥാർഥ്യമായിരിക്കുകയാണ്.
English Summary
CPM central committee member K.K. Shailaja will contest from Peravoor in the upcoming election, as decided by the Kannur district secretariat. Though she was not considered for her sitting seat Mattannur due to the two-term norm, internal pressure and central leadership intervention reportedly led to the decision. Shailaja has won four out of five elections and served 20 years as MLA.









