കെ. മുരളീധരൻ വട്ടിയൂർക്കാവിലേക്ക്, അൻവർ ബേപ്പൂരിലും; മണ്ഡലങ്ങളിലേക്കുള്ള ആദ്യ പട്ടിക കൈമാറി; 40 സീറ്റിൽ ഒറ്റപ്പേര്
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് സംസ്ഥാന നേതൃത്വം സ്ക്രീനിങ് കമ്മിറ്റിക്കു സമർപ്പിച്ചു. 50 മണ്ഡലങ്ങളിലേക്കുള്ള പട്ടികയിലാണ് 40 സീറ്റുകളിൽ ഒറ്റപ്പേര് നിർദ്ദേശിച്ചിരിക്കുന്നത്.
10 മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകൾ പരിഗണനയ്ക്ക് നൽകിയിട്ടുണ്ട്. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.
സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതിനെ തുടർന്ന് പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടിയെ സ്ഥാനാർഥിയാക്കാൻ തീരുമാനമായതായി സൂചന.
മുതിർന്ന നേതാവ് കെ. മുരളീധരന്റെ പേരും പരിഗണിച്ചിരുന്നെങ്കിലും പിഷാരടിയുടെ പേര് ഏറെക്കുറെ അന്തിമമായി. മുരളീധരൻ വട്ടിയൂർക്കാവിൽ നിന്ന് മത്സരിക്കും.
പാലക്കാട്, തൃപ്പൂണിത്തുറ ഒഴികെയുള്ള 20 സിറ്റിങ് സീറ്റുകളിൽ നിലവിലെ എംഎൽഎമാർ വീണ്ടും മത്സരിക്കും. കൂടാതെ മണലൂരിൽ ടി.എൻ. പ്രതാപൻ, തൃത്താലയിൽ വി.ടി. ബൽറാം,
കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ്, കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രൻ, കൊട്ടാരക്കരയിൽ ഐഷ പോറ്റി, കൊയിലാണ്ടിയിൽ കെ. പ്രവീൺകുമാർ,
കോഴിക്കോട് നോർത്തിൽ കെ. ജയന്ത്, നാദാപുരത്തിൽ കെ.എം. അഭിജിത്ത്, എലത്തൂരിൽ വിദ്യ ബാലകൃഷ്ണൻ, കോങ്ങാട്ടിൽ കെ.എ. തുളസി എന്നിവരുടെ പേരുകൾ ഒറ്റപ്പേരായി സമർപ്പിച്ചിട്ടുണ്ട്.
വൈക്കത്ത് സണ്ണി എം. കപിക്കാടിന്റെ പേരും പരിഗണനയിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില സീറ്റുകളിലാണ് ഇനി അന്തിമ തീരുമാനമെടുക്കാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കൾ വരും ദിവസങ്ങളിൽ ചർച്ചകൾ തുടരും.
യുഡിഎഫുമായി സഹകരിക്കുന്ന പി.വി. അൻവർ ബേപ്പൂരിൽ സീറ്റ് ഉറപ്പിച്ചതായും റിപ്പോർട്ടുണ്ട്. സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തി.
English Summary
The Congress state leadership has submitted its first list of candidates for 50 constituencies to the screening committee, with single candidates finalized in 40 seats. Final decisions will be made by the central election committee chaired by Mallikarjun Kharge. Actor Ramesh Pisharody is set to contest from Palakkad after Rahul Mankootathil was sidelined, while K. Muraleedharan will contest from Vattiyoorkavu. Sitting MLAs will be retained in most constituencies, with discussions ongoing for a few remaining seats in southern districts.









