കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള 44 വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ
കൊച്ചി: സുരക്ഷാ ആശങ്കകൾ തുടരുന്ന പശ്ചാത്തലത്തിൽ കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള 44 വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി. സിയാൽ (CIAL) വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ഇന്ന് വെറും ആറു സർവീസുകൾ മാത്രമാണ് നടത്തുന്നത്.
സാധാരണയായി അമ്പതിലധികം സർവീസുകൾ ഉള്ള സാഹചര്യത്തിൽ ഭൂരിഭാഗവും റദ്ദാക്കപ്പെട്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് സിയാൽ അധികൃതർ ഇന്നലെ രാത്രി തന്നെ നൽകിയിരുന്നു.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ ഇന്നലെയും വ്യാപകമായി മുടങ്ങിയിരുന്നു. ഇന്നലെ മൂന്ന് സർവീസുകൾ മാത്രമാണ് പ്രവർത്തിച്ചത്.
ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട 78 സർവീസുകളാണ് ഇന്നലെ റദ്ദാക്കപ്പെട്ടത്. കൊച്ചിയിൽ നിന്ന് ഏറ്റവും കൂടുതൽ സർവീസുകൾ ഉള്ളത് അബുദാബിയിലേക്കും ദോഹയിലേക്കുമാണ്—എട്ട് വീതം.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് രാജ്യത്തുടനീളം ഏകദേശം 350 രാജ്യാന്തര സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ട്. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നൂറിലധികം വിദേശ സർവീസുകളാണ് റദ്ദാക്കിയത്.
ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇന്ന് അർധരാത്രിവരെ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു.
പശ്ചിമേഷ്യൻ വ്യോമമേഖല ഉപയോഗിക്കുന്ന സർവീസുകൾ ഇൻഡിഗോയും അർധരാത്രിവരെ മരവിപ്പിച്ചിട്ടുണ്ട്.
വരുന്ന ദിവസങ്ങളിലും സർവീസുകൾ തടസപ്പെട്ടാൽ ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കാനിടയുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് വഴി ഗൾഫ് മേഖലയിലേക്കും തിരിച്ചും ഇന്നലെവരെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് അധികചാർജില്ലാതെ തീയതി മാറ്റാൻ അവസരമുണ്ട്.
ഈ മാസം 5 വരെ ഉള്ള യാത്രകൾക്കാണ് ഈ ഇളവ് ബാധകം. ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും മടക്കിനൽകുമെന്നും അധികൃതർ അറിയിച്ചു.
English Summary
Amid ongoing security concerns in West Asia, 44 flights from Kochi to Gulf destinations were cancelled today, with only six services operating, according to CIAL. Nationwide, around 350 international flights have been suspended, including over 100 from Delhi airport. Air India and IndiGo have halted services to several Gulf countries until midnight. Air India Express is allowing free date changes and full refunds for affected passengers booked until March 5.









