ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ ഉണ്ടായേക്കുമെന്ന സൂചന.
വിവിധ സംസ്ഥാനങ്ങളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനങ്ങളും ഉദ്ഘാടന പരിപാടികളും പൂർത്തിയായതിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിക്കുക എന്നാണ് വിലയിരുത്തൽ.
മാർച്ച് 11-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്യും.
മുൻപ് മാർച്ച് 6-ന് നിശ്ചയിച്ചിരുന്ന സന്ദർശനം 11-ലേക്ക് മാറ്റിയിരുന്നു. തുടർന്ന് മറൈൻ ഡ്രൈവിൽ നടക്കുന്ന ധീവരസഭാ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
റെയിൽവേ ഉൾപ്പെടെ രണ്ട് കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചേക്കുമെന്നാണ് വിവരം. മാർച്ച് 14-ന് അസമിൽ പുതിയ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നതും അദ്ദേഹത്തിന്റെ പരിപാടികളിലുണ്ട്.
സാധാരണയായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക യാത്രകൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകാറുള്ളത്. ഇത്തവണയും അതേ രീതിയിലായിരിക്കുമെന്നാണ് സൂചന.
ഇതു കണക്കിലെടുത്ത് രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി പ്രഖ്യാപനം ഉൾപ്പെടെയുള്ള നടപടികൾ വൈകിപ്പിക്കുകയാണ്.
കേരളത്തിൽ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് കമ്മീഷന്റെ നീക്കം. നിലവിലെ നിയമസഭയുടെ കാലാവധി മേയ് 23-ന് അവസാനിക്കുന്നതിനാൽ ഏപ്രിൽ അവസാനവാരമോ മേയ് ആദ്യവാരമോ വോട്ടെടുപ്പ് നടക്കാൻ സാധ്യതയുണ്ട്.
മേയ് 14-നകം വോട്ടെണ്ണൽ പൂർത്തിയാക്കി പുതിയ സർക്കാർ അധികാരമേൽക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് പരിഗണനയിൽ.
പശ്ചിമബംഗാളിൽ ഈ തവണ ഘട്ടങ്ങളുടെ എണ്ണം കുറയ്ക്കാനാണ് സാധ്യത. 2021-ൽ എട്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് ഇത്തവണ ബിഹാർ മാതൃകയിൽ മൂന്നോ നാലോ ഘട്ടങ്ങളായി ചുരുക്കാനാണ് ആലോചന.
എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായതോടെ ബംഗാളിലെ അന്തിമ വോട്ടർ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും സംഘവും തമിഴ്നാട് സന്ദർശനം പൂർത്തിയാക്കി ഡൽഹിയിലേക്ക് മടങ്ങിയിട്ടുണ്ട്. മാർച്ച് 5, 6 തീയതികളിൽ കമ്മീഷൻ കേരളം സന്ദർശിച്ച് രാഷ്ട്രീയ പാർട്ടികളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി ഒരുക്കങ്ങൾ വിലയിരുത്തും.
ബംഗാൾ സന്ദർശന തീയതിയും ഉടൻ പ്രഖ്യാപിക്കും.
ഇതിനിടെ സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി നിർണ്ണയവും പ്രചാരണ പരിപാടികളും ആരംഭിച്ചു. വിദേശ വോട്ടർമാരുടെയും സർവീസ് വോട്ടർമാരുടെയും എണ്ണത്തിൽ വർധനവുണ്ടായതും ഇത്തവണ ശ്രദ്ധേയമാണ്.
English Summary
The Election Commission is likely to announce Assembly elections for five states, including Kerala, by mid-March. The announcement is expected after Prime Minister Narendra Modi completes his scheduled official visits and inaugurations.









