തിരുവനന്തപുരം: തലസ്ഥാന നഗരി ആറ്റുകാൽ പൊങ്കാലയുടെ പുണ്യത്തിലേക്ക് കടക്കുമ്പോൾ,
ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന മതസൗഹാർദ്ദ സന്ദേശവുമായി പാളയം പള്ളി ഇമാം വി.പി. സുഹൈബ് മൗലവി.
റമദാൻ നോമ്പ് കാലമാണെങ്കിലും പൊങ്കാലയ്‌ക്കെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിനിടെയായിരുന്നു ഇമാമിന്റെ ഈ ഹൃദയസ്പർശിയായ പ്രസംഗം.
“നമ്മൾ റമദാൻ നോമ്പിലാണ് എന്നത് പൊങ്കാല ഭക്തരെ സഹായിക്കുന്നതിന് തടസ്സമാകരുത്; മാനവികതയാണ് വലുത്”
വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്ന സമയമാണെങ്കിലും നഗരത്തിലെത്തുന്ന സഹോദരിമാരെയും കുട്ടികളെയും സഹായിക്കാൻ അത് തടസ്സമാകരുതെന്ന് ഇമാം ഓർമ്മിപ്പിച്ചു.
“നമ്മൾ റമദാൻ നോമ്പിലാണ് എന്നത് ശരിതന്നെ. പക്ഷേ, പൊങ്കാലയിടാൻ വരുന്ന സഹോദരിമാർക്കും കുട്ടികൾക്കും,
പ്രത്യേകിച്ചും ഈ കൊടുംചൂടുകാലത്ത്, വെള്ളവും ഭക്ഷണവും നൽകാൻ അതൊരു തടസ്സമായിക്കൂടാ,” എന്ന് അദ്ദേഹം വ്യക്തമാക്കി.
ആചാരങ്ങൾക്കപ്പുറം മനുഷ്യത്വത്തിനാണ് മുൻഗണന നൽകേണ്ടതെന്ന സന്ദേശമാണ് ഇതിലൂടെ അദ്ദേഹം നൽകിയത്.
“നമ്മുടെ പള്ളികളും വീടുകളും അവർക്കായി തുറക്കപ്പെടണം; വർഷങ്ങളായി നമ്മൾ തുടരുന്ന സാഹോദര്യത്തിന്റെ മനോഹരമായ രീതി”
പൊങ്കാല ഭക്തർക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുമായി മുസ്ലിം പള്ളികളും വീടുകളും തുറന്നു നൽകണമെന്ന് ഇമാം നിർദ്ദേശിച്ചു.
ക്രൂരതയുടെ അങ്ങേഅറ്റം! കണ്ണൂരിൽ 36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; പിന്നിൽ ‘പ്രാവ് തർക്കമോ’?
കഴിഞ്ഞ വർഷവും നോമ്പും പൊങ്കാലയും ഒരുമിച്ചാണ് വന്നതെന്നും അന്നും തിരുവനന്തപുരം സാഹോദര്യത്തിന്റെ ഉദാത്തമായ മാതൃകയാണ് കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങളായി തലസ്ഥാന നഗരി കാത്തുസൂക്ഷിക്കുന്ന ഈ സ്നേഹബന്ധത്തിൽ ഒരു മാറ്റവും വരുത്തരുതെന്ന് അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.
“സമുദായങ്ങൾക്കിടയിൽ വിദ്വേഷം വിതയ്ക്കുന്നവർക്കുള്ള മറുപടി സ്നേഹമാകണം; ഇസ്‌ലാമോഫോബിയയെ നേരിടാൻ ഇതിലും നല്ല വഴിയൊന്നുമില്ല”
മനുഷ്യരെ തമ്മിൽ അകറ്റാൻ ശ്രമിക്കുന്ന നിഷേധാത്മക ശക്തികൾക്കും ഇസ്‌ലാമോഫോബിയയ്ക്കും നൽകേണ്ട മറുപടി സ്നേഹവും ചേർത്തുപിടിക്കലുമാണെന്ന് ഇമാം വ്യക്തമാക്കി.
“സമുദായങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ മനുഷ്യരെ അകറ്റാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി സാഹോദര്യത്തിന്റെ ചേർത്തുപിടിക്കലാണ്.
ഇത്തവണയും ആറ്റുകാൽ പൊങ്കാലയെ മനസ്സ് നിറയ്ക്കുന്ന അനുഭവമാക്കി നമ്മൾ മാറ്റും,” അദ്ദേഹം പറഞ്ഞു.
English Summary
Palayam Mosque Imam Suhaib Maulavi has called upon the Muslim community to actively support devotees arriving for the Attukal Pongala festival. Despite the month of Ramadan, he urged believers to provide food and water to the pilgrims and to open mosques and homes for their rest. He emphasized that acts of brotherhood are the strongest response to communal hatred and Islamophobia, reinforcing Kerala’s tradition of religious harmony.









