പ്രകൃതി ദുരന്തങ്ങളിൽ തകരുന്ന വീടുകൾക്ക് ഇൻഷ്വറൻസ് സുരക്ഷ; കേരളത്തിൽ പുതിയ ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി!
തിരുവനന്തപുരം:
പ്രകൃതി ദുരന്തങ്ങൾ മൂലം വീടുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതി ഇൻഷ്വറൻസ് വകുപ്പിലൂടെ നടപ്പാക്കും.
ദുരന്തസമയങ്ങളിലെ അടിയന്തര രക്ഷാപ്രവർത്തനം, സഹായം, പുനരധിവാസം, പുനർനിർമാണം എന്നിവയ്ക്കായി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിലാണ് നാഗാലാൻഡ് മാതൃകയിൽ ഇൻഷ്വറൻസ് സംവിധാനം ഏർപ്പെടുത്തുന്നത്.
പദ്ധതി രണ്ട് വിഭാഗങ്ങളിലായാണ് നടപ്പാക്കുന്നത് — പാരാമെട്രിക് ഇൻഷ്വറൻസും ഇൻഡെംനിറ്റി ഇൻഷ്വറൻസും (ബി.പി.എൽ കുടുംബങ്ങൾക്ക് മാത്രം).
നിർണ്ണയിച്ച പരിധിയെക്കാൾ കൂടുതൽ മഴ, വെള്ളപ്പൊക്കം, ശക്തമായ കാറ്റ് തുടങ്ങിയ ദുരന്ത പ്രതിഭാസങ്ങൾ ഉണ്ടായാൽ സംസ്ഥാന സർക്കാരിന് ഉടൻ നഷ്ടപരിഹാരം ലഭിക്കുന്നതാണ് പാരാമെട്രിക് ഇൻഷ്വറൻസ്. ഓരോ വീടിന്റെയും നാശനഷ്ടം പ്രത്യേകം വിലയിരുത്തേണ്ടതില്ല.
ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള തുക ആദ്യം സർക്കാരിന് ലഭ്യമാകും. കഴിഞ്ഞ ഒരു ദശാബ്ദമായി പ്രകൃതി ദുരന്താശ്വാസത്തിനായി സംസ്ഥാന സർക്കാർ ചെലവഴിച്ച തുകയുടെ ശരാശരിയാണ് കവറേജായി കണക്കാക്കുന്നത്.
അഞ്ച് വർഷത്തേക്കാണ് ഇൻഷ്വറൻസ് കാലാവധി. മൊത്തം കവറേജിന്റെ 3 മുതൽ 8 ശതമാനം വരെയാണ് വാർഷിക പ്രീമിയം. (ഉദാഹരണം: 500 കോടി രൂപ കവറേജിന് പ്രതിവർഷം 15 മുതൽ 40 കോടി രൂപ വരെ.)
നിർണ്ണയിച്ച പരിധിയെക്കാൾ കൂടുതൽ ദുരന്ത പ്രതിഭാസങ്ങൾ ഉണ്ടായാൽ, ബാധിത പ്രദേശങ്ങളിലെ ബി.പി.എൽ കുടുംബങ്ങളിലെ വീടുടമകൾക്ക് നേരിട്ട് നഷ്ടപരിഹാരം ലഭിക്കുന്നതാണ് ഇൻഡെംനിറ്റി ഇൻഷ്വറൻസ്.
വീടിന്റെ വിസ്തീർണം, നിർമ്മാണരീതി, കാലപ്പഴക്കം, വിലമതിപ്പ്, ഗൃഹോപകരണങ്ങൾ, കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ ഇൻഷ്വറൻസ് കമ്പനി പരിശോധിക്കും.
വീടിനും ഗൃഹോപകരണങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങളും അറ്റകുറ്റപ്പണി പൂർത്തിയാകുന്നതുവരെ വേണ്ട വാടകച്ചെലവും ഉൾപ്പെടെ പരിരക്ഷ ലഭിക്കും.
ഒരു വീടിന് പരമാവധി 10 ലക്ഷം രൂപ വരെയാണ് പരിരക്ഷ. ദുരന്ത ഇൻഷ്വറൻസ് കമ്പനിയുടെ സർവെയും സർക്കാർ സ്ഥിരീകരണവും (ഫോട്ടോ, ജിയോ ടാഗിംഗ് ഉൾപ്പെടെ) പൂർത്തിയാക്കിയ ശേഷം വീടുടമയ്ക്ക് നേരിട്ട് നഷ്ടപരിഹാര തുക ലഭിക്കും.
ഒരു വീടിന് 250 രൂപയാണ് വാർഷിക പ്രീമിയം. 32.3 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് ഇതിന് ആകെ 80.75 കോടി രൂപ ചെലവാകും. ബി.പി.എൽ കുടുംബങ്ങളും മറ്റ് ദുർബല വിഭാഗങ്ങളുമാണ് പ്രധാന ഗുണഭോക്താക്കൾ.
വാർഷിക ചെലവ് ഇങ്ങനെ:
- പാരാമെട്രിക് മോഡൽ – 15 മുതൽ 40 കോടി രൂപ വരെ
- ഇൻഡെംനിറ്റി മോഡൽ – 80.75 കോടി രൂപ
- ആകെ വാർഷിക ചെലവ് – 120.75 കോടി രൂപ
English Summary
The Kerala cabinet has approved a comprehensive group insurance scheme to protect households from losses caused by natural disasters. The scheme, modeled on Nagaland, will include a parametric insurance cover for the state and an indemnity insurance cover for BPL families, ensuring faster relief, rehabilitation and reconstruction support.
kerala-cabinet-approves-group-insurance-scheme-for-natural-disaster-affected-homes
Kerala cabinet decision, disaster insurance scheme, parametric insurance, indemnity insurance, BPL families, housing protection, disaster relief Kerala, Nagaland model, insurance department Kerala









