ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്
ഇടുക്കി നെടുങ്കണ്ടത്തിന് സമീപം എഴുകുംവയൽ കുരിശിങ്കൽപടിയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ടാങ്കിൽ നിന്നും കുടിവെള്ളം ഭൂമിക്ക് അടിയിലേക്ക് വലിഞ്ഞ് സമീപത്തെ വീടുകളുടെ പരിസരങ്ങളിലും റോഡിൻറെ വിവിധ ഭാഗങ്ങളിലും ഉറവകൾ രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു.
കുരിശിങ്കൽ പടിയിലെ രണ്ടര ലക്ഷം ലീറ്റർ വരുന്ന ജപ്പാൻ കുടിവേള്ള പദ്ധതിയുടെ ടാങ്കാണ് നാട്ടുകാരിൽ ആശങ്കയ്ക്ക് കാരണമാകുന്നത്.
വേനലിൽ വെള്ളം ഉടൻ തന്നെ വലിഞ്ഞു പോകുമെങ്കിലും മഴക്കാലത്ത് ടാങ്കിന് സമീപത്തെ മണ്ണ് കുതിർന്ന് നിൽക്കുമ്പോൾ ചോർച്ച ഉണ്ടായാൽ മണ്ണിടിച്ചിലിന് കാരണമാകുമെന്ന് പ്രദേശവാസികൾ ഭയപ്പെടുന്നു.
മൂന്നു പതിറ്റാണ്ട് മുൻപാണ് ജപ്പാൻ കുടിവെള്ള പദ്ധതിക്കായി കുരിശിങ്കൽപടിയിൽ ടാങ്ക് നിർമിച്ചത്.
കൃത്യമായി ടാങ്ക് വറ്റിച്ച് ശുദ്ധീകരിക്കുകയോ അകത്ത് അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യാറില്ല.
ഇരട്ടയാർ ജലാശയത്തിൽ നിന്നും ശുദ്ധീകരിച്ച് ഈ ടാങ്കിൽ വെള്ളം എത്തിച്ചതിനു ശേഷം ഇരട്ടയാർ പഞ്ചായത്തിൻറെ വിവിധ മേഖലകളിൽ വിതരണം ചെയ്യുകയാണ് പതിവ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെറിയ തോതിൽ ടാങ്കിന് സമീപത്ത് ഉറവ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട്.
പ്രദേശത്തെ വീടുകളുടെ സമീപത്തും ഇതുവഴി കടന്നു പോകുന്ന റോഡുകളിലുമാണ് ഉറവ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
100 മീറ്റർ ചുറ്റളവിലുള്ള കൃഷിയിടങ്ങളിലും ഉറവ രൂപപ്പെട്ടിട്ടുണ്ട്. ടാങ്ക് സ്ഥിതി ചെയ്യുന്നത് ഉയർന്ന പ്രദേശത്താണ്.
ടാങ്കിന് താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീടുകളുടെ പരിസരങ്ങളിലും കൃഷിയിടങ്ങളിലുമാണ് നിലവിൽ പ്രശ്നങ്ങൾ രൂപപ്പെട്ടിട്ടുള്ളത്.
രാത്രിയിലാണ് അധികവും ഉറവ രൂപപ്പെടുന്നത്. കാലപ്പഴക്കത്താൽ ചോർച്ചയുണ്ടാകാനുള്ള സാധ്യതയുണ്ട്.
ജല അതോറിറ്റി ടാങ്കിന്റെ അവസ്ഥ പരിശോധിച്ച് നടപടി സ്വീകരിച്ചില്ലെങ്കിൽ മഴക്കാലത്ത് ഒരു പ്രദേശമാകെ ഒലിച്ചുപോയി പ്രകൃതി ദുരന്തത്തിന് സാധ്യത ഏറെയാണ്.









