അഖിൽ മാരാർ ട്വന്റി 20യിൽ ചേർന്നു; കൊട്ടാരക്കരയിൽ സ്ഥാനാർഥിയായേക്കും
കേരള രാഷ്ട്രീയത്തെയും സിനിമാ പ്രേമികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തിക്കൊണ്ട് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നു.
സാബു എം. ജേക്കബ് നേതൃത്വം നൽകുന്ന ട്വന്റി ട്വന്റി പാർട്ടിയിൽ അഖിൽ അംഗത്വമെടുക്കുന്നതായാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
കൊച്ചിയിൽ ഇന്ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും.
രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയുന്നതിൽ മടി കാണിക്കാത്ത അഖിലിന്റെ ഈ തീരുമാനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
ട്വന്റി ട്വന്റിയിൽ ചേരുന്നതോടെ എൻഡിഎയുടെ ഭാഗമായി അഖിൽ മാരാർ കൊട്ടാരക്കരയിൽ സ്ഥാനാർഥിയായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കോൺഗ്രസ് നേതൃത്വവുമായി ദീർഘകാലം സീറ്റ് ചർച്ചകൾ നടത്തിയ ശേഷമാണ് അഖിൽ ഈ തീരുമാനത്തിലെത്തിയത്.
കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയാണെങ്കിൽ അദ്ദേഹത്തെ കേരളമൊട്ടാകെ പ്രചാരണത്തിന് ഉപയോഗിക്കാനുള്ള സാധ്യതയും നേതാക്കൾക്കിടയിലുണ്ടായിരുന്നു.
എന്നാൽ സീറ്റ് വിഭജനത്തിലുണ്ടായ ചില അസ്വാരസ്യങ്ങളാണ് അഖിലിനെ പുതിയ താവളം തേടാൻ പ്രേരിപ്പിച്ചത്.
കൊട്ടാരക്കര സ്വദേശിയായ അഖിൽ, കോൺഗ്രസിനായി മത്സരിക്കാനുള്ള തന്റെ ആഗ്രഹം നേരത്തെ തന്നെ അറിയിച്ചിരുന്നു.
പാർട്ടി സ്ഥിരമായി പരാജയപ്പെടുന്ന ഏതെങ്കിലും വെല്ലുവിളിയുള്ള മണ്ഡലം നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ചടയമംഗലം, നേമം, ധർമ്മടം എന്നീ മണ്ഡലങ്ങളിലൊന്നിൽ മത്സരിക്കാനായിരുന്നു താല്പര്യം.
ചടയമംഗലത്തിന്റെ കാര്യത്തിൽ ചില നേതാക്കൾ അനുകൂലമായ ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അന്തിമ തീരുമാനത്തിൽ നിന്ന് പാർട്ടി പിന്നോട്ടുപോയതാണ് അഖിലിനെ അതൃപ്തനാക്കിയത്.
ഇതിനിടെ, ബിജെപിക്ക് വേണ്ടി സ്വകാര്യ ഏജൻസികൾ നടത്തിയ സർവേയിലും കൊട്ടാരക്കരയിൽ അഖിൽ മാരാർ സ്ഥാനാർഥിയാകുന്നത് എൻഡിഎയ്ക്ക് ഗുണകരമാകുമെന്ന് കണ്ടെത്തിയിരുന്നു.
ബിജെപി നേതൃത്വം നേരിട്ട് പലതവണ ചർച്ചകൾ നടത്തിയെങ്കിലും പാർട്ടിയുടെ നേരിട്ടുള്ള അംഗത്വം സ്വീകരിക്കാൻ അഖിൽ വിസമ്മതിച്ചു. തുടർന്നാണ് ട്വന്റി 20 കോർഡിനേറ്റർ സാബു എം. ജേക്കബുമായി ചർച്ചകൾ ആരംഭിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി നടന്ന രഹസ്യ ചർച്ചകൾക്കൊടുവിലാണ് ട്വന്റി 20 വഴി എൻഡിഎ സ്വതന്ത്രനായോ ഘടകകക്ഷി സ്ഥാനാർഥിയായോ മത്സരിക്കാനുള്ള ധാരണയിലെത്തിയത്.
മറുഭാഗത്ത്, കോൺഗ്രസ് വിട്ടെത്തിയ ആർ. രശ്മിയെ കൊട്ടാരക്കരയിൽ പരിഗണിക്കാൻ ബിജെപിക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും ചില വിവാദങ്ങളും ആരോപണങ്ങളും തിരിച്ചടിയാകുമെന്ന് നേതൃത്വം വിലയിരുത്തി.
ഇതോടെയാണ് അഖിൽ മാരാർ എന്ന ജനകീയ മുഖത്തെ മുൻനിർത്തി മത്സരിക്കാൻ എൻഡിഎ തീരുമാനിച്ചത്. ബിഗ് ബോസിലൂടെ നേടിയ വൻ ജനപിന്തുണ വോട്ടായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.
അഖിലിന്റെ രാഷ്ട്രീയ പ്രവേശനം കൊട്ടാരക്കരയിലെയും കൊല്ലം ജില്ലയിലെയും മറ്റ് മണ്ഡലങ്ങളിലെയും മത്സരത്തെ ചൂടുപിടിപ്പിക്കുമെന്ന് ഉറപ്പാണ്.









