കോന്നി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം! 14 കാരന്റെ ഒടിഞ്ഞ കൈ ശസ്ത്രക്രിയയ്ക്ക് ശേഷം വളഞ്ഞുപോയി
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിനെതിരെ ചികിത്സാപിഴവ് ആരോപിച്ച് 14കാരന്റെ കുടുംബം രംഗത്ത്. ഒടിഞ്ഞ കൈക്ക് ശരിയായ ചികിത്സ നൽകിയില്ലെന്നാരോപിച്ച് കോന്നി അരുവാപ്പുലം സ്വദേശിയായ തൻസീർ എസിന്റെ കുടുംബം പോലീസിൽ പരാതി നൽകി.
രണ്ടര മാസം ചികിത്സ നൽകിയിട്ടും കുട്ടിയുടെ കൈ വളഞ്ഞ നിലയിലാണെന്നും, വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നുവെന്നും കുടുംബം പറയുന്നു.
നവംബറിലാണ് തൻസീറിന്റെ ഒടിഞ്ഞ കൈയ്ക്ക് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് പ്ലാസ്റ്റർ ഇട്ടിരുന്നു. ഫെബ്രുവരി 2ന് പ്ലാസ്റ്റർ നീക്കിയപ്പോൾ കൈ വളഞ്ഞ നിലയിൽ ആയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവന്നതായും ബന്ധുക്കൾ വ്യക്തമാക്കി. ഓർത്തോ വിഭാഗം മേധാവിയാണ് ചികിത്സ നിർവഹിച്ചതെന്നും അവർ പറഞ്ഞു.
എന്നാൽ ചികിത്സാപിഴവല്ല സംഭവിച്ചതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.
ചില കുട്ടികളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും ചികിത്സയ്ക്കിടെ എടുത്ത എക്സ്-റേ പരിശോധനകളിൽ ഗുരുതര പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഗ്രാഫ്റ്റിംഗ് ചികിത്സ മെഡിക്കൽ കോളേജിലും ചെയ്യാമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും കുടുംബം സ്വമേധയാ സ്വകാര്യ ആശുപത്രിയിലേക്ക് പോയതാണെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.
ഇതിനിടെ സംസ്ഥാനത്ത് ചികിത്സാപിഴവുകൾ തുടർച്ചയായ സംഭവങ്ങളായി മാറുന്നുവെന്ന ആശങ്കയും ഉയരുന്നു.
പാലക്കാട് ഒൻപതുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം, ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രോഗികൾ മരിച്ചത്, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം വൈകിയതിനെത്തുടർന്നുണ്ടായ മരണം തുടങ്ങിയ സംഭവങ്ങൾ ചർച്ചയാകുന്ന സാഹചര്യത്തിലാണ് പുതിയ പരാതി ഉയരുന്നത്.
English Summary:
A family has accused Konni Medical College of medical negligence after a 14-year-old boy’s fractured arm allegedly healed improperly, requiring another surgery, while hospital authorities deny any treatment error.
konni-medical-college-negligence-complaint
Konni Medical College, Medical Negligence, Kerala Health, Pathanamthitta, Hospital Complaint, Surgery Case









