കുരങ്ങുകൾക്ക് ‘ഹെയർ ലോസ്’; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു?
ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ അപൂർവ രോഗബാധയെ തുടർന്ന് കുരങ്ങുകൾ ചത്തൊടുങ്ങുന്നതായി നാട്ടുകാർ.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ ഭാഗങ്ങളിലായി നാലു കുരങ്ങുകൾ ചത്തതായും, പത്തോളം കുരങ്ങുകളെ ഗുരുതരമായ അവശനിലയിൽ കണ്ടെത്തിയതായും റിപ്പോർട്ട് ചെയ്തു.
ഇതോടെ രോഗം മനുഷ്യരിലേക്കും പകരുമോ എന്ന ആശങ്കയിൽ പ്രദേശവാസികൾ കഴിയുകയാണ്.
സംഭവത്തെ തുടർന്ന് വിവരം കേരള വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
വനംവകുപ്പിന്റെ മെഡിക്കൽ സംഘം സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു ശാസ്ത്രീയ പരിശോധന നടത്തുമെന്ന് അറിയിച്ചു.
അതേസമയം, ശാസ്താംകോട്ട ക്ഷേത്രം പരിസരങ്ങളിലെ വാനരങ്ങൾക്ക് രോഗബാധയില്ലെന്നതാണ് നിലവിലെ വിവരം.
നാട്ടുകാർ പറയുന്നതനുസരിച്ച്, ചന്തയിലിറങ്ങുന്ന കുരങ്ങുകളിൽ ചിലതിന്റെ രോമം വല്ലാതെ കൊഴിഞ്ഞുപോകുന്നതായി നേരത്തേ ശ്രദ്ധയിൽപ്പെട്ടിരുന്നു.
കാലക്രമേണ ക്ഷേത്രമതിൽക്കെട്ടിൽ നിന്നു പുറത്തായവരാണ് ചന്ത കുരങ്ങുകളായി മാറിയതെന്നും പറയുന്നു.
ദിവസങ്ങൾ കഴിയുന്നതോടെ ശരീരമാകെ രോമം പൊഴിഞ്ഞ് ചുവന്ന നിറത്തിലാകുകയും പിന്നീട് ശരീരം മെലിഞ്ഞ് കടുത്ത അവശനിലയിലാകുകയും ചെയ്യുന്നതായാണ് നാട്ടുകാരുടെ കണ്ടെത്തൽ.
ആദ്യഘട്ടത്തിൽ വേനൽക്കാലത്തിന്റെ പ്രത്യാഘാതമെന്നാണ് സംശയിച്ചിരുന്നത്. എന്നാൽ സ്ഥിതി ക്രമേണ രൂക്ഷമായതോടെയാണ് രോഗസാധ്യതയിലേക്ക് ശ്രദ്ധ തിരിഞ്ഞത്.
ഇതുവരെ ഇത്തരമൊരു സംഭവം പ്രദേശത്ത് ഉണ്ടായിട്ടില്ലെന്നും ശാസ്ത്രീയമായ അടിയന്തര നടപടികൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
തീറ്റ ലഭിക്കാതെ വരുമ്പോൾ കുരങ്ങുകൾ തണൽ ലഭിക്കുന്ന ഇടങ്ങളിലേക്ക് മാറുന്നതായും, മൃതദേഹം അഴുകി ദുർഗന്ധം വമിക്കുമ്പോഴാണ് പലപ്പോഴും മരണം നാട്ടുകാർ അറിയുന്നതെന്നും പറയുന്നു.
ഏതോ അപൂർവ രോഗമാണെന്നാണ് വെറ്ററിനറി ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
ശാസ്താംകോട്ട ടൗണിന്റെ വിവിധ കേന്ദ്രങ്ങളിലായി മൂന്ന് സംഘങ്ങളായി നൂറിലധികം കുരങ്ങുകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
വീടുകളിൽ കയറി വാട്ടർ ടാങ്കുകളുടെ മൂടി തുറന്ന് കുളിക്കുന്നതും ഭക്ഷ്യവസ്തുക്കളും കാർഷിക വിളകളും കവരുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണ്.
ക്ഷേത്രത്തിലെ വാനരങ്ങളും ചന്ത കുരങ്ങുകളും തമ്മിൽ പലപ്പോഴും സംഘർഷമുണ്ടാകുന്നതായും പറയുന്നു.
സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന ചന്ത കുരങ്ങുകൾ വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും, സാംപിളുകളുടെ പരിശോധനാഫലം ലഭിച്ചശേഷം മാത്രമേ രോഗനിർണയവും പ്രതിരോധ നടപടികളും സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.
വരും ദിവസങ്ങളിൽ വനംവകുപ്പിന്റെ മെഡിക്കൽ സംഘം വീണ്ടും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുമെന്നും ടൗൺ വാർഡംഗം എസ്. ദിലീപ്കുമാർ വ്യക്തമാക്കി.
English Summary
Several monkeys have reportedly died due to a suspected rare disease in Shasthamkotta, Kollam district. Four deaths and around ten severely ill monkeys were reported within a week. The Kerala Forest Department has initiated sample collection and medical investigation. Officials said monkeys inside the Sasthamkotta Temple premises are currently unaffected. Residents are concerned about the possibility of the disease spreading and have demanded scientific intervention.
rare-disease-killing-monkeys-in-shasthamkotta-forest-department-probe
Shasthamkotta, monkeys death, rare disease in monkeys, Kerala Forest Department, Kollam news, wildlife health, Sasthamkotta temple, public concern









