അബുദാബി: സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം പ്രണയമാക്കി മാറ്റി പ്രവാസി യുവതിയിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവിന് കോടതിയുടെ കനത്ത പ്രഹരം.
വൈകാരികമായ അടുപ്പം മുതലെടുത്ത് നടത്തിയ വഞ്ചനയ്ക്ക് നഷ്ടപരിഹാരവും കോടതി ചെലവും ഉൾപ്പെടെ
1,94,000 ദിർഹം (ഏകദേശം 44 ലക്ഷം ഇന്ത്യൻ രൂപ) നൽകാനാണ് അബുദാബി സിവിൽ കോടതി ഉത്തരവിട്ടത്.
വൈകാരിക തന്ത്രങ്ങളിലൂടെ കെണിയൊരുക്കി വിശ്വാസം നേടിയെടുത്ത തട്ടിപ്പ് രീതി
സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച്, വളരെ പെട്ടെന്ന് തന്നെ അത് വൈകാരികമായ അടുത്ത ബന്ധമാക്കി മാറ്റാൻ പ്രതിക്ക് കഴിഞ്ഞു എന്ന് കോടതി നിരീക്ഷിച്ചു.
താൻ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, അടിയന്തിരമായി പണം ആവശ്യമുണ്ടെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ യുവതിയുടെ സഹതാപം നേടിയെടുത്തത്.
യുവതിയുടെ വിശ്വാസത്തെയും തന്നോടുള്ള താൽപ്പര്യത്തെയും ആയുധമാക്കി പ്രതി വഞ്ചനാപരമായ മാർഗങ്ങളിലൂടെ പണം കൈക്കലാക്കുകയായിരുന്നു.
പണം നൽകിയാൽ തന്റെ പ്രശ്നങ്ങൾ തീരുമെന്നും പിന്നീട് തിരിച്ചുനൽകുമെന്നും ഇയാൾ ഉറപ്പുനൽകിയിരുന്നു.
തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ
ബാങ്ക് രേഖകളും കൃത്യമായ തെളിവുകളും വില്ലനായി; തുക നിശ്ചയിച്ച് കോടതി
താൻ വലിയൊരു ചതിക്കുഴയിലാണ് വീണതെന്ന് തിരിച്ചറിഞ്ഞ യുവതി ഉടൻ തന്നെ നിയമസഹായം തേടി.
അവർ കോടതിയിൽ 408,000 ദിർഹം തിരികെ വേണമെന്നും കൂടാതെ തനിക്കുണ്ടായ മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി 100,000 ദിർഹം വേണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ കോടതി നടത്തിയ വിശദമായ പരിശോധനയിൽ ബാങ്ക് രേഖകൾ പ്രകാരം 1,90,000 ദിർഹം മാത്രമേ കൈമാറ്റം ചെയ്യപ്പെട്ടതായി തെളിയിക്കാൻ സാധിച്ചുള്ളൂ.
ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് കോടതി അന്തിമ തുക നിശ്ചയിച്ചത്.
ക്രിമിനൽ ശിക്ഷയ്ക്ക് പിന്നാലെ കനത്ത സാമ്പത്തിക ബാധ്യതയും വിധിച്ച് കോടതി
പബ്ലിക് ഫണ്ട്സ് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ അന്തിമ വിധി വന്നിരുന്നു.
ഇതിന്റെ തുടർച്ചയായാണ് സിവിൽ കോടതിയുടെ നടപടി. വഞ്ചന, പണം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതോടെ പ്രതിക്ക് പിഴയും ശിക്ഷയും നേരത്തെ വിധിച്ചിരുന്നു.
ഇതിന് പുറമെയാണ് ഇപ്പോൾ സിവിൽ ക്ലെയിം പരിഗണിച്ച്, കൈക്കലാക്കിയ തുകയായ 1.9 ലക്ഷം ദിർഹവും,
മാനസിക വിഷമത്തിനുള്ള പ്രത്യേക നഷ്ടപരിഹാരമായ 4,000 ദിർഹവും ചേർത്ത് ആകെ 194,000 ദിർഹം നൽകാൻ കോടതി ഉത്തരവിട്ടത്. കോടതി ചെലവുകളും പ്രതി തന്നെ വഹിക്കണം.
English Summary:
An Abu Dhabi Civil Court has ordered a man to repay AED 194,000 to a woman after he manipulated her into sending money by feigning a romantic relationship and claiming financial distress. The court used verified bank transfer records to determine the final compensation amount, emphasizing that all elements of civil liability, including fault and damage, were proven.









