മലയാള സിനിമയിൽ പുതിയ തൊഴിൽ ചട്ടങ്ങൾ; നിർബന്ധിത എഗ്രിമെന്റും നിയന്ത്രിത ഓവർടൈമും
കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും (KFPA) ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും (FEFKA) തമ്മിൽ പുതിയ സേവന–വേതന കരാർ ഒപ്പുവച്ചു.
2026 ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വരുന്ന കരാറാണ് അംഗീകരിച്ചത്.
നിർമാണച്ചെലവ് വർധിക്കുന്ന സാഹചര്യവും സാങ്കേതിക പ്രവർത്തകരുടെ ന്യായമായ തൊഴിൽ അവകാശങ്ങളും കണക്കിലെടുത്താണ് നിലവിലുണ്ടായിരുന്ന കരാർ പുതുക്കിയതെന്ന് സംഘടനകൾ വ്യക്തമാക്കി.
ചലച്ചിത്ര മേഖലയിലെ ക്രമബദ്ധത, ന്യായമായ വേതനം, തൊഴിൽസുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് പുതിയ കരാറിന്റെ ലക്ഷ്യം.
കരാർ പ്രകാരം ഫെഫ്കയിലെ എല്ലാ അംഗങ്ങളും നിബന്ധനകൾ കർശനമായി പാലിക്കണം. കരാറിന് വിരുദ്ധമായ വേതനക്രമീകരണങ്ങളും കോൾഷീറ്റുകളും സേവന വ്യവസ്ഥകളും അനുവദിക്കില്ല.
സിനിമാ നിർമ്മാണത്തിൽ ഏർപ്പെടുന്ന എല്ലാ സാങ്കേതിക പ്രവർത്തകരും നിർമാതാവുമായി ഔദ്യോഗിക കരാർ ഒപ്പുവച്ചിരിക്കണം. പ്രത്യേകിച്ച് ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വേതനം ലഭിക്കുന്നവർ എഗ്രിമെന്റ് ഇല്ലാതെ ജോലിയിൽ പ്രവേശിക്കാൻ പാടില്ല.
ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് ഷൂട്ടിംഗ് ആരംഭ തീയതി, മൊത്തം ദിവസങ്ങൾ, താരനിര, ടെക്നീഷ്യൻ പട്ടിക, എഗ്രിമെന്റുകൾ, ബജറ്റ് വിവരങ്ങൾ എന്നിവ പ്രൊഡക്ഷൻ കണ്ട്രോളർ വഴി KFPAയ്ക്ക് സമർപ്പിച്ച ശേഷമേ ഷൂട്ടിംഗ് ആരംഭിക്കാവൂ.
നിലവിലുണ്ടായിരുന്ന 16 മണിക്കൂർ കോൾഷീറ്റ് സംവിധാനം 2026 ഫെബ്രുവരി 10 മുതൽ 12 മണിക്കൂറായി ചുരുക്കും. 6am–6pm, 7am–7pm, 8am–8pm, 9am–9pm, 2pm–2am, 6pm–6am എന്നിങ്ങനെ ആറ് ഷിഫ്റ്റ് ഓപ്ഷനുകളാണ് നിശ്ചയിച്ചിരിക്കുന്നത്.
ഒരു ദിവസത്തെ കോൾഷീറ്റ് സമയം നിർമാതാവോ നിർമ്മാണ പ്രതിനിധിയോ നിശ്ചയിക്കും. പരമാവധി നാല് മണിക്കൂർ വരെ മാത്രമേ ഓവർടൈം അനുവദിക്കൂ.
12 മണിക്കൂർ വേതനം 12-ൽ പങ്കിട്ട് മണിക്കൂർ വേതനം കണക്കാക്കി, അതിന്റെ പകുതി കൂടി ചേർത്താണ് ഓവർടൈം നിരക്ക് കണക്കാക്കുന്നത്.
യാത്ര സംബന്ധമായ കാരണങ്ങളാൽ മെസ്സിൽ നിന്ന് ഭക്ഷണം ലഭിക്കാതിരുന്നാൽ ബ്രേക്ക്ഫാസ്റ്റിന് 100 രൂപ, ലഞ്ചിന് 150 രൂപ, ഈവനിംഗ് ടിക്ക് 50 രൂപ, ഡിന്നറിന് 150 രൂപ എന്നിങ്ങനെ നൽകണം.
ടെക്നീഷ്യന്മാർക്ക് നൽകേണ്ട ബാറ്റ ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ സെറ്റിൽ ചെയ്യണമെന്നും കരാറിൽ വ്യക്തമാക്കുന്നു.
മേയ് 1, തിരുവോണം, ദുഃഖവെള്ളി, റംസാൻ ദിനം എന്നീ ദിവസങ്ങൾ ഷൂട്ടിംഗ് അവധി ദിവസങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ദിവസങ്ങളിൽ ഷൂട്ടിംഗ് നടത്താൻ പാടില്ലെന്നും ബാറ്റ, ഫ്യുവൽ അലവൻസ്, ട്രാവലിംഗ് അലവൻസ് എന്നിവ നൽകേണ്ടതില്ലെന്നും കരാറിൽ പറയുന്നു.
ദിവസവേതന വിഭാഗത്തിൽ ഔട്ട്ഡോർ യൂണിറ്റ്, ക്രെയിൻ യൂണിറ്റ്, ആർട്ട്, മേക്കപ്പ്, ഹെയർ, കോസ്റ്റ്യൂം, പ്രൊഡക്ഷൻ അസിസ്റ്റന്റുകൾ, ഡ്രൈവർമാർ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഔട്ട്ഡോർ, ക്രെയിൻ യൂണിറ്റ് അംഗങ്ങൾക്ക് 12 മണിക്കൂർ കോൾഷീറ്റിന് 1750 രൂപയും, 2pm–2am അല്ലെങ്കിൽ 6pm–6am ഷിഫ്റ്റായാൽ 2625 രൂപയും നൽകണം. ഓവർടൈം മണിക്കൂർ നിരക്ക് 218.74 രൂപയാണ്.
മറ്റ് വിഭാഗങ്ങളിലെ അസിസ്റ്റന്റുകൾക്ക് ഗ്രേഡനുസരിച്ച് വേതനവും ഓവർടൈം നിരക്കുകളും നിശ്ചയിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ വാടക 24 മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും.
ഡ്രൈവർമാരുടെ 12 മണിക്കൂർ വേതനം 1452.50 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇതിന് മുകളിൽ ജോലി ചെയ്താൽ ഓവർടൈം ലഭിക്കും.
ഇൻനോവ, ട്രാവലർ, എസ്‌യുവി, ആർട്ട് വാൻ, കോസ്റ്റ്യൂം വാൻ, പ്രൊഡക്ഷൻ വാൻ തുടങ്ങിയവയ്ക്ക് പ്രത്യേക നിരക്കുകളുടെ പട്ടികയും കരാറിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
English Summary
The Kerala Film Producers Association (KFPA) and the technicians’ body FEFKA have signed a new service and wage agreement effective from February 10, 2026. The agreement reduces the working day to 12 hours, regulates overtime, mandates written contracts for technicians, and sets revised wages, allowances and holiday rules. The pact aims to ensure better organisation, fair pay and improved job security in the Malayalam film industry.
kfpa-fefka-new-wage-agreement-2026-film-industry-12-hour-call-sheet
KFPA, FEFKA, Malayalam film industry, technicians wage agreement, film producers association, call sheet rules, overtime policy, film workers rights, cinema labour agreement, Kerala cinema news
Midhun Mohan
Reporter
Mangalam Daily
Anjiparambil building
Near south overbridge
Ernakulam
Mob: 8086799988, 8891529555
Office: 0484-2312029









