ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന് വീണ്ടും റിമാൻഡ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ അംഗവുമായ എൻ. വിജയകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു.
കൊല്ലം വിജിലൻസ് കോടതിയാണ് വിജയകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടിയത്. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡിലെ അംഗമായിരുന്നു വിജയകുമാർ.
സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ബോർഡിലെ എല്ലാ അംഗങ്ങൾക്കും പങ്കുണ്ടെന്ന് പത്മകുമാർ നൽകിയ മൊഴിയെത്തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വിജയകുമാറിനെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ കേസിലെ പ്രധാന പ്രതികളിൽ ഒരാളായ തന്ത്രി കണ്ഠരർ രാജീവരുടെ ജാമ്യാപേക്ഷയെ എതിർത്ത് എസ്ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
സ്വർണക്കൊള്ള തന്ത്രിയുടെ അറിവോടെയാണെന്ന വിവരവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്ത്രിയുടെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച കോടതി വാദം കേൾക്കും.
ഇതിനൊപ്പം, ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുഡിഎഫ് കൺവീനറും പത്തനംതിട്ട എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി വിട്ടയച്ചു.
അന്വേഷണസംഘം ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയതായി അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, സോണിയ ഗാന്ധിയോടൊപ്പമുള്ള ഫോട്ടോ തുടങ്ങിയ വിഷയങ്ങളിൽ ചോദ്യം ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
താൻ നൽകിയ മറുപടികൾ തൃപ്തികരമാണോ എന്നത് അന്വേഷണ ഉദ്യോഗസ്ഥരാണ് തീരുമാനിക്കേണ്ടതെന്നും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദ്യം ചെയ്തിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
തുടർ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമോയെന്ന കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചില്ല.
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.
തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.
English Summary
Former Travancore Devaswom Board member N. Vijayakumar has been remanded again for 14 more days by the Kollam Vigilance Court in connection with the Sabarimala gold theft case. The SIT arrested him following statements alleging the involvement of board members. The SIT also opposed the bail plea of chief priest Kandararu Rajeevar, stating that the theft occurred with his knowledge. Meanwhile, UDF convener and Pathanamthitta MP Adoor Prakash was questioned and later released by the SIT regarding his alleged links with accused Unnikrishnan Potti and related matters
sabarimala-gold-theft-case-n-vijayakumar-remand-extende
Sabarimala gold theft, N Vijayakumar, Travancore Devaswom Board, SIT investigation, Adoor Prakash, Unnikrishnan Potti, Kerala news









