ഞാനും രാജീവും ഒരു മനസ്സും രണ്ട് ശരീരവുമായി പ്രവർത്തിക്കുന്നു
കൊച്ചി ∙ ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രി ആത്മാർത്ഥത കാണിക്കുകയാണെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കേസ് ദുർബലമാക്കി ഇതിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാനാണ് ഇപ്പോൾ നീക്കങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എറണാകുളം പ്രസ് ക്ലബിൽ ട്വന്റി–20 പാർട്ടി നേതാവ് സാബു എം. ജേക്കബിനൊപ്പം നടത്തിയ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
ശബരിമലയിൽ നിന്ന് നാലര കിലോ സ്വർണം കൊള്ളയടിച്ചത് ചെറിയ സംഭവമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണത്തിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരാണ് എസ്‌ഐടിയിലുള്ളതെന്നും അതുകൊണ്ടുതന്നെയാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
എസ്‌ഐടിയുടെ അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തോട്, കേസ് കോടതിയിൽ ഇപ്പോഴും തീർന്നിട്ടില്ലെന്നാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.
വിവിധ സംസ്ഥാനങ്ങൾ ഉൾപ്പെട്ട കേസായതിനാലാണ് കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ടതെന്നും, പ്രശ്നമൊന്നുമില്ലെങ്കിൽ സിബിഐ അന്വേഷണം അനുവദിക്കാൻ സർക്കാരിന് എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിക്ക് കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരൻ ഓഫിസ് തുറന്നത് കേന്ദ്ര സർക്കാരിന്റെ പൂർണ അനുമതിയോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയിൽ സംസാരിച്ച ട്വന്റി–20 നേതാവ് സാബു എം. ജേക്കബ്, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുകയാണ് തങ്ങളുടെയും രാജീവ് ചന്ദ്രശേഖറുടെയും ലക്ഷ്യമെന്ന് പറഞ്ഞു. ഇരുവരും ‘ഒരു മനസും രണ്ട് ശരീരവും’ പോലെ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളുടെ പശ്ചാത്തലത്തിൽ കയറ്റുമതി തീരുവ 18 ശതമാനമായി കുറച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലുകളുടെ വിജയമാണെന്നും സാബു എം. ജേക്കബ് അഭിപ്രായപ്പെട്ടു.
യുഎസുമായുള്ള ഇടപാടുകളുടെ പേരിൽ കഴിഞ്ഞ ഒരു വർഷമായി പ്രധാനമന്ത്രിയെ വിമർശിച്ചുവെങ്കിലും, ഒടുവിൽ അദ്ദേഹം വിജയം കൈവരിച്ചതായും സാബു പറഞ്ഞു. ഡോണൾഡ് ട്രംപിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന നേതാവ് നരേന്ദ്ര മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary
BJP state president Rajeev Chandrasekhar demanded a CBI probe into the Sabarimala gold smuggling case, alleging that the case is being weakened to protect the accused. Speaking at a press meet in Kochi along with Twenty20 leader Sabu M. Jacob, he said the SIT probe lacks credibility and that a central agency should investigate the multi-state case. Sabu M. Jacob said their joint aim is to develop Kerala into the best state in South India and praised Prime Minister Narendra Modi’s leadership and recent trade-related decisions.
rajeev-chandrasekhar-demands-cbi-probe-sabarimala-gold-smuggling-case-kochi
Rajeev Chandrasekhar, Sabarimala gold smuggling case, CBI probe demand, BJP Kerala, Kochi press meet, Sabu M Jacob, Twenty20 party, SIT investigation, Amit Shah, Kerala politics









