ശബരിമല സ്വർണക്കവർച്ച; ‘പ്രതികൾക്ക് ജാമ്യം കിട്ടുന്നതിൽ ആശങ്കയില്ല, ആരും രക്ഷപെടില്ല’
കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതികൾ ആരും രക്ഷപെടില്ലെന്ന് ഹൈക്കോടതി വീണ്ടും വ്യക്തമാക്കി.
ജാമ്യം ലഭിച്ച് പ്രതികൾ പുറത്തിറങ്ങുന്നതിൽ കോടതിക്ക് ആശങ്കയില്ലെന്നും, അത് അന്വേഷണത്തെ ബാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇത് സാധാരണ കേസല്ല, അതിസങ്കീർണമായ കേസ് ആണെന്നും, അതിനാൽ കുറച്ച് കൂടി കാത്തിരിക്കണം എന്നും ഹൈക്കോടതി പറഞ്ഞു.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
എസ്ഐടി (പ്രത്യേക അന്വേഷണ സംഘം) നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമർപ്പിക്കണം എന്നും, അന്വേഷണം ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും കോടതി അറിയിച്ചു.
അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ തന്നെയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര അടക്കമുള്ളവരുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശങ്ങൾ.
അതേസമയം, ദേവസ്വം ബോർഡിലെ ഉന്നതർക്കെതിരെ അന്വേഷണം നടക്കുന്നില്ല, മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേൽ സമ്മർദം ചെലുത്തുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചുള്ള ഹർജികൾ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.
കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതോടെ പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങുന്ന സാഹചര്യത്തിൽ എസ്ഐടിക്കെതിരെ വിമർശനം ഉയർന്നിരുന്നു.
ഇതിനിടെ, ശബരിമല സ്വർണക്കവർച്ച കേസിൽ എസ്ഐടി ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും. കുറ്റപത്രത്തിന്റെ കരട് തയ്യാറായതായി സൂചനയുണ്ട്.
ഈ മാസം ആദ്യം തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കേസിലെ പ്രധാന സാക്ഷികൾ കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. ജ്വല്ലറി ജീവനക്കാരനായ കൽപേഷ് ഉൾപ്പെടെയുള്ളവരാണ് രഹസ്യമൊഴി നൽകിയതെന്ന് റിപ്പോർട്ട്.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ലഭിച്ച സ്വർണം കൽപേഷ് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന് കൈമാറിയതായും പറയുന്നു.
കേസിൽ അറസ്റ്റിലായ ചിലരെ മാപ്പുസാക്ഷികളാക്കാൻ സാധ്യതയുണ്ടെന്നും വിവരം.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത അനുയായികളും സാക്ഷികളാണെന്നാണ് വിവരം. എസ്ഐടിയുടെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഈ മാസം 9ന് കോടതിയിൽ സമർപ്പിക്കും.
അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് കോടതി മുമ്പ് വിമർശിച്ചിരുന്നു. ഇതുമൂലം പല പ്രതികളും സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
ദ്വാരപാലക ശിൽപ്പങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും കട്ടിളപ്പാളി കേസിലും ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ, ദേവസ്വം ബോർഡിന്റെ രണ്ട് മുൻ പ്രസിഡന്റുമാർ, രണ്ട് അംഗങ്ങൾ, തന്ത്രി എന്നിവരടക്കം 12 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഇവരിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ മുരാരി ബാബു, എസ്. ശ്രീകുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ എന്നിവർ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.
English Summary
The Kerala High Court reiterated that no accused in the Sabarimala gold theft case will escape. The court said it has no concern over the accused getting bail and stated it will not affect the ongoing investigation.
high-court-sabarimala-gold-theft-case-accused-will-not-escape-sit-charge-sheet-soon
Sabarimala gold theft, Kerala High Court, SIT investigation, CBI probe plea, Rajeev Chandrasekhar, charge sheet, confidential statement, approver witness, Unnikrishnan Potti, Devaswom Board, bail, Kochi news









