കിച്ചുവും നീലുവും വിളിക്കുന്നത് ‘ബാപ്പൂ’ എന്ന്… മേയറുടെ ചങ്ക് കൂട്ടുകാർ; ഒന്നും രണ്ടുമല്ല ഇരുന്നൂറിലേറെ
കൊല്ലം: കൊല്ലം മേയർ എ.കെ. ഹഫീസിന്റെ വീട്ടിലേക്ക് എത്തുമ്പോഴേ പക്ഷികളുടെ പാട്ടും ചിറകടിപ്പും കേൾക്കാം. അകത്തേക്ക് കടന്നാൽ സ്വദേശിയും വിദേശിയുമടക്കം ഇരുനൂറോളം പക്ഷികളാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.
അഞ്ചുലക്ഷം രൂപവരെ വിലവരുന്ന മൊളൂക്കൻ കൊക്കറ്റു മുതൽ നാടൻ വെള്ളരിപ്രാവുകൾ വരെ വിവിധയിനം പക്ഷികളാണ് ഇവിടെ വളർത്തുന്നത്.
ജോഡിക്ക് അഞ്ചുലക്ഷം രൂപ വിലവരുന്ന സൺകുനോർ തത്തകൾ, രണ്ടുലക്ഷം രൂപ വരെ വിലയുള്ള ഗ്രേ പാരറ്റ്, ഫ്രിഞ്ചേഴ്സ്, പോരു കോഴികൾ, കുഞ്ഞൻ കോഴികൾ, വൈറ്റ് ലഗൂൺ ഇനങ്ങൾ, നൂറോളം പ്രാവുകൾ എന്നിവ ഉൾപ്പെടെ വലിയ ശേഖരമാണ് ഹഫീസിന്റെ വീട്ടുമുറ്റത്ത് ഒരുക്കിയിട്ടുള്ളത്.
പല പക്ഷികളെയും വിനോദയാത്രകളുടെ ഭാഗമായി ബംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് വാങ്ങിയത്.
കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലെ ‘സഫയർ’ എന്ന വീട്ടുമുറ്റത്ത് ഓരോ ഇനത്തിനും പ്രത്യേകം കൂടുകളാണ് ഒരുക്കിയിരിക്കുന്നത്.
പക്ഷികളുടെ ഭക്ഷണത്തിനും മരുന്നിനുമായി മാസം ഏകദേശം 50,000 രൂപ ചെലവാകുന്നു. പക്ഷികളെ പരിപാലിക്കാൻ രണ്ട് സഹായികളും ഇവിടെയുണ്ട്.
കിച്ചുവും നീലുവും ചങ്ക് കൂട്ടുകാർ
ഹഫീസിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ കിച്ചുവും നീലുവുമാണ്. ഇരുവരും അദ്ദേഹത്തെ ‘ബാപ്പൂ’ എന്നാണ് വിളിക്കുന്നത്.
ഭക്ഷണവും ഉറക്കവും ഹഫീസിനും ഭാര്യ സുലൈഖയ്ക്കുമൊപ്പം തന്നെയാണ്. കിച്ചു തത്ത വർഗത്തിൽപ്പെട്ട വെള്ള മൊളൂക്കൻ കൊക്കറ്റുവാണ്.
നീലു ബ്ലൂ ആൻഡ് ഗോൾഡ് മെക്കാവോ. ഇവയുടെ വില ഏകദേശം 2.4 ലക്ഷം രൂപയോളം വരും. നീലു 15 വർഷമായി ഈ വീട്ടിലെ അംഗമാണ്. കിച്ചു എത്തിയിട്ട് 12 വർഷം കഴിഞ്ഞു.
36 വർഷത്തെ പക്ഷിപ്രണയം
1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്താണ് ഹഫീസിന് വളർത്തുപക്ഷികളോടുള്ള സ്‌നേഹം ആരംഭിച്ചത്.
അന്ന് സ്ഥാനാർഥിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രചാരണത്തിനായി കോട്ടയത്ത് എത്തിയപ്പോഴാണ് ശാസ്ത്രി റോഡിലെ ഒരു പെറ്റ് സെന്ററിൽ നിന്ന് ആറ് പ്രാവുകളെ വാങ്ങിയത്.
പിന്നീട് യാത്രകളിലും പ്രദർശനങ്ങളിലും പങ്കെടുക്കുമ്പോഴെല്ലാം പുതിയ പക്ഷികളെ ശേഖരിക്കുകയായിരുന്നു.
വിലകൂടിയ ഇനങ്ങളിൽ പലതും ഇവിടെ തന്നെ മുട്ടയിട്ട് വിരിഞ്ഞിട്ടുണ്ട്. നിരവധി പക്ഷികളെ സൗജന്യമായി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരൊറ്റ പക്ഷിയെയും വിറ്റിട്ടില്ലെന്നും ഹഫീസ് പറയുന്നു. മൂത്തമകൾ ഡോ. നിബിനും പക്ഷികളോട് വലിയ താൽപര്യമുണ്ട്.
English Summary
Kollam Mayor A.K. Hafeez keeps nearly 200 birds of both native and exotic varieties at his residence, including rare parrots and pigeons. His passion for birds began in 1989 and has grown into a large private collection, with monthly expenses of around ₹50,000 for care and maintenance.
kollam-mayor-ak-hafeez-bird-collection-at-home
Kollam mayor, AK Hafeez, bird collection, exotic birds, pet birds Kerala, Kollam news, lifestyle news, human interest story









